ആരോഗ്യ ഇൻഷൂറൻസ് അടിമുടി മാറുന്നു; പ്രീമിയം തുകയിൽ വർധനയുണ്ടാകും

പുതുക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ചുളള പുതിയ പോളിസികളുടെ പ്രീമിയം തുകയില്‍ 5 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധന ഉണ്ടായേക്കും. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ കമ്പനികള്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ അവതരിപ്പിക്കും എന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളിലെ പ്രധാന പ്രത്യേകത. നിലവില്‍ ഓരോ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും പല തരത്തിലുളള പോളിസികളാണ് ഉളളത്. പൊതുവായ പ്രത്യേകതകളുളള പോളിസികള്‍ എല്ലാ കമ്പനികളും അവതരിപ്പിക്കുന്നതോടെ പ്രീമിയം തുക താരതമ്യം ചെയ്ത് ഉപഭോക്താക്കള്‍ക്ക് പോളിസി തിരഞ്ഞെടുക്കാം. 

കൂടാതെ 48 മാസം മുന്‍പ് വരെയുളള രോഗങ്ങള്‍ക്കും കവറേജ് ലഭിക്കും. പോളിസി എടുത്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന രോഗങ്ങള്‍ നേരത്തെ ഉളള അസുഖമായി കണക്കാക്കി അതിനും കവറേജ് ഉണ്ടായിരിക്കും. മാനസിക രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്കും ഇന്‍ഷുറന്‍സ് ലഭിക്കും. കോവിഡ് മൂലം പ്രചാരം നേടിയ ടെലിമെഡിസിനും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാം. ഓറല്‍ കീമോ തെറാപ്പി, ബലൂണ്‍ സിനുപ്ലാസ്റ്റി എന്നിവയ്ക്കും കവറേജ് ഉണ്ടായിരിക്കും. അതേ സമയം പ്രീമിയം തുക 5 മുതല്‍ 20 ശതമാനം വരെ കൂടാന്‍ സാധ്യതയുണ്ട്. പോളിസിയുടെ പരിധിയില്‍ വരാത്ത രോഗങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാനും ഏകീകരിക്കാനും കമ്പനികളോട് ഐആർഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുളള പോളിസികള്‍ക്ക് അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും.