ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് നേട്ടം; പദ്ധതികൾ ജനകീയം

ഉത്തരവാദിത്വ വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസത്തിന്റെ അഭിനന്ദനം. പദ്ധതികള്‍ കൂടുതല്‍ ജനകീയമായി നടപ്പാക്കുന്നത് കേരളമാണെന്നും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഡയറക്ടര്‍ ഹരോള്‍ഡ് ഗുഡ്വിന്‍ പറഞ്ഞു. ഇതേസമയം ഉത്തരവാദിത്വ ടൂറിസത്തില്‍ പങ്കാളികളാകുന്ന പ്രദേശവാസികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് വ്യക്തമാക്കി. 

വിനോദസഞ്ചാര മേഖലയില്‍ പ്രദേശവാസികളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തി അവര്‍ക്ക് വരുമാനം നല്‍കുന്ന ഉത്തരവാദിത്വ ടൂറിസത്തില്‍ കേരളത്തിന് നേതൃപരമായ പങ്കുണ്ടെന്ന് ഹരോള്‍ഡ് ഗുഡ്വിന്‍ വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിച്ച സിംപോസിയത്തില്‍ പറഞ്ഞു. സുതാര്യതയാണ് ഉത്തരവാദിത്വ ടൂറിസത്തിന്റെ അടിത്തറ. വിനോദസഞ്ചാരമേഖലയില്‍ പുതിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ആകര്‍ഷകമാക്കണം. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ചൂഷണം അവസാനിപ്പിക്കാന്‍ നടപടിവേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഉത്തരവാദിത്വ ടൂറിസത്തില്‍ ഊന്നിയാണ് കേരളം വിനോദസഞ്ചാരമേഖലയിലെ എല്ലാ പദ്ധതികളും നടപ്പാക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. നിലവില്‍ ആര്‍.ടി മിഷനില്‍ ഹോം സ്റ്റേകളും ചെറുകിട ഉല്‍പാദനയൂണിറ്റുകളും അടക്കം 13500 യൂണിറ്റുകളാണുള്ളത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം ഒരു ലക്ഷം കൂടി വര്‍ധിപ്പിക്കും. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പെപ്പര്‍ എന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമാണിത്. ചര്‍ച്ചകളും മാര്‍ക്കറ്റിങ് വീഡിയോ–ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം അവതരണങ്ങളും അനുഭവങ്ങള്‍ പങ്കുവയ്ക്കലും സിംപോസിയത്തിന്റെ ഭാഗമായി നടന്നു.