ഇന്ത്യ പ്രതിസന്ധി താണ്ടും; ചൈനയെ കടത്തിവെട്ടും: പ്രതീക്ഷ തന്ന് ലോകബാങ്ക്

ഇന്ത്യക്ക് സാമ്പത്തിക രംഗത്ത് വളര്‍ച്ചയ്ക്ക് വേണ്ട ഘടകങ്ങള്‍ ആവോളമുണ്ടെന്ന്  ലോക ബാങ്ക്. സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകബാങ്കിന്‍റെ വിലയിരുത്തല്‍. ഇക്കൊല്ലം 7.3 ശതമാനം വളര്‍ച്ചയിലെത്തുമെന്നും ലോകബാങ്കിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയെ കടത്തിവെട്ടുന്ന പ്രകടനം ഇന്ത്യ കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. 

ഇക്കൊല്ലത്തെ 7.3 ശതമാനം വളര്‍ച്ച അടുത്ത രണ്ടുകൊല്ലമാകുമ്പോള്‍ 7.5 ശതമാനമായി വര്‍ധിക്കുമെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ട് നിരോധനത്തിലും ജിഎസ്ടി നടപ്പാക്കിയതിലും തുടക്കത്തില്‍ നേരിട്ട പ്രതിസന്ധി രാജ്യം മറികടകക്കും. വികസ്വര രാജ്യങ്ങളില്‍ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധേയമാണ്. 

കഴിഞ്ഞ വര്‍ഷം ചൈന 6.8 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഇക്കൊല്ലം 6.4 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ചൈനയുടെ വളര്‍ച്ചയില്‍ ഇടിവുതന്നെ. സാമ്പത്തിക വളര്‍ച്ചയില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ ഇന്ത്യയില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനുള്ള നടപടികളുണ്ടാകണമെന്നും റിിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തിന്റെ മെച്ചപ്പെട്ട മാനുഷിക വിഭവശേഷി, ഉല്‍പാദനമേഖലയില്‍ ഏറെ സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ടെന്നും ലോകബാങ്ക് സാമ്പത്തികാവലോകന വിഭാഗം ഡയറക്ടര്‍ അയാന്‍ കോസ് പറഞ്ഞു. ഉല്‍പാദന പ്രക്രിയയില്‍ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം മെച്ചപ്പെടുത്തേണ്ടതുണ്ട്. ബാങ്കുകളുടെ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നടപടികളെയും കോസ് പ്രശംസിച്ചു.