നോട്ട് നിരോധനം: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല

നോട്ട് നിരോധനത്തിന്റെ ആഘാതം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച ഇളവ് സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയില്ലെന്ന് വിവരാവകാശ രേഖകള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നവംബര്‍ 24 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും സംസ്ഥാനത്തെ റജിസ്ട്രേഷന്‍ വകുപ്പിന് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുവാദം നല്‍കിയില്ല. കോടിക്കണക്കിനു രൂപയുടെ നികുതി വരുമാനമാണ് ഇതോടെ സര്‍ക്കാരിന് ലഭിക്കാതെ പോയത്. 

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ നവംബര്‍ പത്തിന് ഇളവുകള്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിലേക്ക് ജനങ്ങള്‍ അടയ്ക്കേണ്ട നികുതി, ഫീസ്, ഫൈന്‍ തുടങ്ങിയവയ്ക്ക് 2016 നവംബര്‍ 24 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും ഈ ഉത്തരവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭ്യമാക്കിയപ്പോള്‍ റജിസ്ട്രേഷന്‍ വകുപ്പ് മാത്രം അത് അനുവദിച്ചില്ല. പഴയ നോട്ടുകള്‍ ഉപയോഗിച്ച് റജിസ്ട്രേഷന്‍ നടത്താന്‍ ധനവകുപ്പും നികുതിവകുപ്പും ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കുമായിരുന്നു. റജിസ്ട്രേഷന്‍ ഫീസിനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിനു രൂപയും നഷ്ടം. 

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഇളവ് മറ്റു സംസ്ഥാനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചപ്പോഴാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായത്.