അയഞ്ഞ് സര്‍ക്കാര്‍; കൂടുതല്‍ ഇളവുകള്‍; ഡ്രൈവിങ് സ്കൂള്‍ സമരം പരിഹരിക്കാന്‍ വഴി തെളിയുന്നു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തെ ചൊല്ലിയുള്ള സമരം പരിഹരിക്കാൻ വഴിയൊരുങ്ങുന്നു.ടെസ്റ്റുകളുടെ എണ്ണം 40 ആക്കി വർധിപ്പിച്ചും ടെസ്റ്റിന് ഉപയോഗിക്കുന്ന 15 വർഷം കാലാവധി പൂർത്തിയായ വാഹനം മാറ്റുന്നതിന് 6 മാസത്തെ സാവകാശം നൽകിയും ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. അതിന് ശേഷം യോഗം ചേർന്ന് സമരത്തിൽ തീരുമാനം എടുക്കുമെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ അറിയിച്ചു.  

മന്ത്രി പ്രഖ്യാപിച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകാർ സമരത്തിലാണ്. ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരിഷ്കരണത്തിന് സ്റ്റേ ലഭിച്ചില്ല. ഒടുവിൽ ഇന്നലെ ഡ്രൈവിങ് സ്കൂൾ യൂണിയനുകളുയി അഡിഷണൽ ഗതാഗത കമ്മീഷണർ നടത്തിയ ചർച്ചയിലാണ് പരിഷ്കരണ നിർദേശങ്ങളിൽ ഇളവിന് തീരുമാനമായത്. ഒരു ദിവസം 30 ടെസ്റ്റ് എന്നത് 40 ആയി വർധിപ്പിക്കും.15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലാത്തതായിരുന്നു പ്രതിഷേധത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. എന്നാൽ  6 മാസം കൂടി ഇത്തരം വാഹനം ഉപയോഗിക്കാൻ അനുമതി നൽകും. അതിന് ശേഷം പുതിയത് വാങ്ങാനാണ് നിർദേശം. ഇതുപോലെ വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കാാനും ഇടതും വലതും ബ്രേക്കും ക്ലച്ചും ഉള്ള വാഹനം മാറ്റാനും 3 മാസത്തെ സാവകാശവും അനുവദിച്ചു. മന്ത്രി അംഗീകരിച്ച ഈ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സർക്കുലർ ഇന്ന്  ഇറങ്ങും. അതേ സമയം  സമരക്കാർ പുതിയ നിർദേശങ്ങളിൽ തീരുമാനം അറിയിച്ചില്ല. സർക്കുലർ ഇറങ്ങിയ ശേഷം യോഗം ചേർന്ന് തീരുമാനമെടുക്കാനാണ് ആലോചന.

40 test per day, govt to relax rules in driving test