‘നഗ്നനാക്കി ചിത്രങ്ങളെടുക്കാൻ ശ്രമിച്ചു; ചുറ്റിക കൊണ്ട് തലക്കടിച്ചു; ചവിട്ടി മരണം ഉറപ്പാക്കി’

കോഴിക്കോട് കൊല്ലപ്പെട്ട ഹോട്ടൽ ഉടമയായ സിദ്ദിഖിന്റ മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക്ക് കട്ടർ പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തിന് അടുത്തുള്ള ചീരട്ട മലയിൽ പ്രതികളുമായി നടത്തിയ തെളിവെടുപ്പിലാണ്  നിർണായ തെളിവുകൾ ലഭിച്ചത്. ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക, സിദ്ദിഖിന്റെത് എന്ന് കരുതുന്ന രണ്ട് എടിഎം കാർഡ്, ആധാർ കാർഡ്, ഹോട്ടലിലെ തലയണ കവർ, ചെരുപ്പ്, എന്നിവയും ഇവിടെനിന്ന് കണ്ടെടുത്തു. മൃതദേഹം രണ്ട് ട്രോളി ബാഗുകളിൽ ആക്കി അട്ടപ്പാടിയിൽ ഉപേക്ഷിച്ച ശേഷം തിരിച്ചു വരുന്ന വഴിക്കാണ് പ്രതികൾ ചീരട്ടാമലയിൽ എത്തിയത്. ഷിബിലിയുടെ നിർദ്ദേശപ്രകാരമാണ്  ആയുധങ്ങൾ ഇവിടെ ഉപേക്ഷിക്കാം എന്ന് പ്രതികൾ തീരുമാനിച്ചത്

കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽപ്പെടുത്തി

കോഴിക്കോട് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽപ്പെടുത്തി. സിദ്ദിഖിനെ ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തിയത് പ്രതി ഫര്‍ഹാനയാണ്. 3 പ്രതികളും ചേർന്ന് നടത്തിയ ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. 

സിദ്ദീഖിന്റെ കയ്യിൽ നിന്ന് പണം തട്ടുക എന്ന ഉദ്ദേശത്തോടെയാണ് ഫർഹാനയുടെ നേതൃത്വത്തിൽ ആസൂത്രണം നടന്നത്. ഫർഹാനയുടെ നിർദേശപ്രകാരം സിദ്ദീഖാണ് മുറി ബുക്ക് ചെയ്തത്. 18 ന് മുറിയിലെത്തിയ സിദ്ദീഖിനെ മൂവരും ചേർന്ന് നഗ്നരാക്കി ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചു. പിടിവലിക്കിടെ ഫർഹാന കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ദീഖിന്റെ തലയിൽ  2 വട്ടം അടിച്ചു. നിലത്തു വീണ സിദ്ദീഖിനെ ആഷിഖ് ചവിട്ടി മരണം ഉറപ്പാക്കി. പുറത്തു നിന്ന് ഇലക്ട്രിക് കട്ടറും ട്രോളിബാഗും വാങ്ങിക്കൊണ്ടുവന്നു. ശുചി മുറിയിൽ വച്ച് കഷണങ്ങളാക്കി ബാഗിനുള്ളിൽ കയറ്റി വച്ചു. മൃതദേഹം തള്ളാനുള്ള സ്ഥലം കണ്ടെത്തിയത് ആഷിഖാണ്. 

കൊലപാതകത്തിന് ശേഷം സിദ്ദിഖിന്റെ അക്കൗണ്ടുകളിൽ നിന്ന് 137000 രൂപ പലയിടങ്ങളിൽ നിന്നായി പിൻവലിച്ചു. മൃതദേഹവുമായി സിദ്ദീഖിന്റെ കാറിൽ തന്നെ മൂവരും സഞ്ചരിച്ച് അഗളിയിലെ ഒൻപതാം വളവിൽ മൃതതദേഹം ഉപേക്ഷിച്ചു.  ഫർഹാനയുടെ പിതാവ് വഴി സിദ്ദീഖിനെ നേരത്തെ പരിചയമുണ്ടായിരുന്നു. ഷിബിലിക്ക് സിദ്ദീഖിന്റെ ഹോട്ടലിൽ ജോലി വാങ്ങി കൊടുത്തതും ഫർഹാനയാണ്. പതിനെട്ടാം തീയതി ഷിബിലി ഫോണിൽ വിളിച്ചിട്ടാണ് ഫർഹാന കോഴിക്കോട്ടേയ്ക്ക് പോയതെന്ന് കുടുംബം പറയുന്നു. പ്രതികളെയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.

In botched honey-trap, hotelier pinned down, hit on head with hammer, say police