രോഹിത് മിന്നി; ഓസീസിനെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യ

Indian captain Rohit Sharma and batter Dinesh Kartik celebrate after winning the 2nd T20 cricket match between India and Australia

നനഞ്ഞ ഔട്ട്ഫീൽഡിനെ തുടർന്ന് ഓവർ ചുരുക്കിയെങ്കിലും ആവേശം ഒട്ടും കുറയാത്ത മത്സരത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. എട്ട് ഓവറായി ചുരുക്കിയ രണ്ടാം ട്വന്റി20 മത്സരത്തിൽ ഓസീസ് ഉയർത്തിയ 91 റൺസ് വിജയലക്ഷ്യം 7.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ജയത്തോടെ മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. 

ക്യാപ്റ്റൻ രോഹിത് ശർമയുടെ (20 പന്തിൽ 46*) തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇതോടെ പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയമായി. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് ജയിച്ചിരുന്നു. അവസാന മത്സരം ഞായറാഴ്ച ഹൈദരാബാദിൽ നടക്കും.

കെ.എൽ.രാഹുൽ (6 പന്തിൽ 10), വിരാട് കോലി (6 പന്തിൽ 11), സൂര്യകുമാർ യാദവ് (പൂജ്യം), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 9), ദിനേഷ് കാർത്തിക് (2 പന്തിൽ 10*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 90 റൺസെടുത്തത്. മാത്യൂ വെയ്‌ഡ് (20 പന്തിൽ 43*), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (15 പന്തിൽ 31) എന്നിവരാണ് ഓസീസിനായി തിളങ്ങിയത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ രണ്ടു വിക്കറ്റും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഓവറിൽ ഓപ്പണർ കാമറൂർ ഗ്രീനിനെ (4 പന്തിൽ 5) വിരാട് കോലിയും അവസാന ഓവറിൽ സ്റ്റീവൻ സ്മിത്തിനെ (5 പന്തിൽ 8) ഹർഷൽ പട്ടേലും റണ്ണൗട്ടാക്കുകയായിരുന്നു. ഗ്ലെൻ മാക്‌സ്‌വെൽ‌ (പൂജ്യം), ടിം ഡേവിഡ് (2) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.