യൂണിയന്‍ സംരക്ഷണം അതത് ജില്ലകളില്‍ മാത്രം; സ്ഥലംമാറ്റത്തിന് മുന്‍പ് ചെയര്‍മാന്‍റെ ഉത്തരവ്

സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് കെഎസ്ഇബിയിലെ യൂണിയന്‍ നേതാക്കള്‍ക്ക് തിരിച്ചടിയായി ചെയർമാൻ ബി.അശോകിന്റെ ഉത്തരവ്. യൂണിയന്‍ സംരക്ഷണം അതത് ജില്ലകളില്‍ മാത്രമാക്കിയാണ് ഉത്തരവ്. ഇതോടെ  തിരുവനന്തപുരത്തു നിന്ന് മാറ്റപ്പെട്ടവര്‍ക്ക് വൈദ്യുതി ഭവനിലേക്ക് തിരിച്ചെത്താനാവില്ല. വൈദ്യുതി ഭവനില്‍ തന്നെ സ്ഥിരം സീറ്റിനും അവകാശവാദം ഉന്നയിക്കാനാവില്ല. സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പായിരുന്നു ബി.അശോകിന്റെ ഉത്തരവ്. 

ബി. അശോകിനെ സര്‍ക്കാര്‍ മാറ്റി

വൈദ്യുതി ബോര്‍ഡ് ചെയർമാൻ ബി. അശോകിനെ സര്‍ക്കാര്‍ മാറ്റി. കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് പുതിയ മാറ്റം. ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടി രാജൻ എന്‍.ഖോബ്രഗഡെ കെ.എസ്.ഇ.ബി ചെയർമാനാകും. അശോകിന്റേത് സ്വാഭാവിക മാറ്റമാണെന്നും ഇതിന് പിന്നില്‍ ഇടതുയൂണിയനുകളുടെ സമ്മര്‍ദ്ദം ഇല്ലെന്നും മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.

വൈദ്യുതി ബോര്‍ഡ് ചെയർമാന്‍ സ്ഥാനത്ത് നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ബി.അശോകിന് സ്ഥാനചലനം. ദീർഘനാളായി സർക്കാരിന് പുറത്തുള്ള ചുമതലകൾ വഹിക്കുന്നതിനാലാണ് സർക്കാർ സർവീസിലേക്ക് തിരികെ വിളിച്ചതെന്നാണ് വിശദീകരണം. സർക്കാർ സർവീസിൽ സെക്രട്ടറിമാരുടെ കുറവും മാറ്റത്തിന് കാരണമായി പറയുന്നു. ചെയർമാനായി നിയമിതനായതു മുതൽ വൈദ്യുതി ബോര്‍ഡിലെ ഇടത് സർവീസ് സംഘടനകയുമായി അശോക് തർക്കത്തിലായിരുന്നു. 

കെ.എസ്.ഇ.ബി ആസ്ഥാന മന്ദിരത്തിന്റെ സുരക്ഷാ ചുമതല സംസ്ഥാന വ്യവസായ സേനയെ ഏല്‍പ്പിച്ചതും സമരം ചെയ്ത ഇടത് യൂണിയന്‍ നേതാക്കളെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയതും ഇടത് സംഘടനാ നേതാവിന്റെ കാര്‍ ഉപയോഗത്തിന് പിഴ ഈടാക്കാന്‍ നോട്ടിസ് നല്‍കിയതുമെല്ലാം അശോകും യൂണിയനുകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കിയിരുന്നു. വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അശോകിനെ പിന്തുണച്ചിരുന്നെങ്കിലും മുന്‍മന്ത്രി എം.എം.മണി, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരിം എന്നിവര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അശോകിന് എതിരായിരുന്നു.  എന്നാല്‍ ഇടതുയൂണിയനുകളുടെ സമ്മര്‍ദ്ദം കാരണമല്ല അശോകിനെ മാറ്റിയതെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി

ചെര്‍മാനുമായി തര്‍ക്ക അവസാനിക്കാന്‍ മന്ത്രിതല ചർച്ചയിലെടുത്ത ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചെന്ന പരാതി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. സ്ഥലം മാറ്റിയനേതാക്കളെ ഉചിതമായ സ്ഥാനത്ത് തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപ്പായില്ല. തിങ്കളാഴ്ച ബി. അശോദ് പദവി ഒഴിയും. രാജൻ ഖൊബ്രഗെഡെ രണ്ടു മാസത്തേക്ക് അവധിയായതിനാൽ ഊർജ സെക്രട്ടറി രാജേഷ് കുമാർ സിൻഹ ചുമതലകൾ കൈകാര്യം ചെയ്യും.