തൃക്കാക്കരയിൽ നേരിട്ട് കളത്തിലിറങ്ങാൻ മുഖ്യമന്ത്രി: ക്യാമ്പ് ചെയ്ത് പ്രചരണം

തൃക്കാക്കര മണ്ഡലത്തിൽ ഇടത് മുന്നണിക്കായി തിരഞ്ഞെടുപ്പ് ഏകോപനം നേരിട്ടു നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍.  തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്താകും മുഖ്യമന്ത്രി പ്രചരണം ഏകോപിപ്പിക്കുക.  ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രമായിരിക്കും തിരുവനന്തപുരത്തേക്ക് പോവുക. 

ഇന്നു മുതൽ ലോക്കൽ കമ്മിറ്റികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. 60 എംഎൽഎമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും. സിൽവർ ലൈൻ അടക്കമുള്ള വിഷയങ്ങളുയർത്തി തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് നേരിടുന്ന സർക്കാറിന് വിജയം അഭിമാനകാര്യമാണ്. അതിനാലാണ് തൃക്കാക്കരയിൽ വിജയിച്ച് നൂറു തികയ്ക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങുന്നത്. ആവേശം വോട്ടെടുപ്പ് പൂർത്തിയാകും വരെ കൊണ്ട് പോകാനാണ് ഇടത് മുന്നണിയുടെ നീക്കം. 

എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു.  ഇന്ന് നടക്കുന്ന തൃക്കാക്കര ഈസ്റ്റ് തെരെഞ്ഞെടുപ്പ് ലോക്കൽ കമ്മിറ്റിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് മുതലാണ് ലോക്കൽ കമ്മറ്റി യോഗം ആരംഭിക്കുന്നത്. ഓരോ കമ്മറ്റികൾക്ക് കീഴിലും അഞ്ച് എം.എൽ.എമാർ കൂടി പങ്കെടുക്കുന്നുണ്ട്. കുടുബ യോഗങ്ങളിലും എം.എൽ.എമാരും മന്ത്രിമാരും പങ്കെടുക്കും. താര എം.എൽ.എമാരെയും സജീവമായി പ്രചാരണങ്ങളിൽ നിയോഗിക്കും.