‘ഓമ്പ്രാ, നീയാണല്ലോ കോടതി’: ഗവർണറെ പരിഹസിച്ച് എം.എം. മണി

തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ നടപടി സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തുനൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് ഉടുമ്പൻചോല എംഎൽഎ എം.എം. മണി. ‘ഓമ്പ്രാ, നീയാണല്ലോ കോടതി’ എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. മിനിറ്റുകൾക്കുള്ളിൽ നിരവധിപ്പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. കുറിപ്പിനു താഴെ സ്വാമി സന്ദീപാനന്ദ ഗിരിയും കമന്റ് ചെയ്തിട്ടുണ്ട്. ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ മറുപടി കത്തിൽ പരാമർശിച്ച ‘പ്ലഷർ’ എന്ന വാക്ക് ഉദ്ധരിച്ചാണ് കുറിപ്പ്.

‘എന്തുകൊണ്ടാണ് പ്ലഷർ നഷ്ടപ്പെട്ടത്, കേരളത്തിലിപ്പോൾ ലഹരികൂടിയ എംഡിഎംഎ പോലുള്ള പാൻ, തമ്പാക്ക്, ഹാൻസ് ഇവയെല്ലാം വിൽപന നടത്തുന്നതും കൈവശം വയ്ക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. സ്വാഭാവികമായും ഇതുപയോഗിക്കുന്നവർക്ക് ഇതുകിട്ടാതായാൽ സർവത്ര പ്ലഷർ നഷ്ടപ്പെടും. ഈ മാരക വിഷ വിപത്തിൽനിന്ന് കേരളത്തെ രക്ഷിക്കാൻ ഒരുമയോടെ നമുക്കൊന്നിക്കാം.’ എന്നാണ് അദ്ദേഹം കുറിച്ചത്. ഉടൻതന്നെ മണിയുടെ മറുപടിയെത്തി. ‘നിരോധിച്ച ലഹരി പദാർഥങ്ങൾ എവിടെനിന്ന് വരുന്നു.’ എന്നാണ് അദ്ദേഹം മറുപടിയായി ചോദിച്ചത്.

കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്നു ഗവർണർ മുഖ്യമന്ത്രിയോട് അഞ്ച് പേജുള്ള കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിനു തക്കമുള്ള ഒരു കാരണവും മന്ത്രിയുടെ പ്രസ്താവനയ്ക്കില്ലെന്നും വിഷയത്തിൽ തുടർനടപടികൾ ആവശ്യമില്ലെന്നു കരുതുന്നതായും മുഖ്യമന്ത്രി മറുപടി കത്തിൽ പറഞ്ഞു.