കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെങ്കില്‍ ഇടപെടും; വെല്ലുവിളിച്ച് ഗവർണർ

രാജ്ഭവനില്‍ താന്‍ രാഷ്ട്രീയനിയമനം നടത്തിയെന്ന് തെളിയി‌ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വര്‍ണക്കടത്തും കേസിലും വഴിവിട്ട നിയമനങ്ങളിലും മുഖ്യമന്ത്രിയുടെ ഒാഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. വൈസ്ചാന്‍സ‍ലര്‍മാര്‍ക്ക് വിശദീകരണം നല്‍കാന്‍ ഈ മാസം ഏഴുവരെ സമയം നീട്ടിനല്‍കി. ധനമന്ത്രി കെ.എന്‍ ബാലഗോപാലിനുള്ള പ്രീതി പിന്‍വലിച്ചത് ഭരണഘടാനനുസൃതമായിട്ടാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രി രാജിവയ്ക്കാന്‍ തയ്യാറുണ്ടോെയന്ന് വെല്ലുവിളിക്കുന്നവിധത്തിലേയ്ക്ക് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുകയാണ്. രാജ്ഭവനില്‍ താന്‍ ആര്‍എസ്എസുകാരനെ നിയമിച്ചെന്ന് മുഖ്യമന്ത്രി തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയനിയമനം തെളിയിച്ചാല്‍ താന്‍ രാജിവയ്ക്കാം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുമോ?

സ്വര്‍ണക്കടത്തിന് ഒത്താശചെയ്തതായി മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെ ആരോപണമുയര്‍ന്നു. അനധികൃതനിയമനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെടുന്നു. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഒാഫീസ് ബന്ധപ്പെടുന്നതെങ്ങിനെയെന്ന് ഗവര്‍ണര്‍ ചോദിച്ചു. സ്വപ്ന സുരേഷിന്‍റെ പുസ്തകവും എം ശിവശങ്കറിനെതിരായ നടപടിയും പരാമര്‍ശിച്ച ഗവര്‍ണര്‍ നിയമവാഴ്ച്ച ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെ നീങ്ങാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി.

വൈസ്ചാന്‍സലര്‍മാരോട് ശമ്പളം മടക്കി നല്‍കാന്‍ നിര്‍ദേശിച്ചിട്ടില്ല. വിശദീകരണം നല്‍കാന്‍ ഈ മാസം 7വരെ സമയം നീട്ടി നല്‍കി. നേരിട്ട് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കും. അതിന് ശേഷമേ നടപടി തീരുമാനിക്കൂ. രാജ്യത്തിന്‍റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന വിധത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രസംഗിച്ചപ്പോള്‍ തനിക്ക് അതിലുള്ള അതൃപ്തി മുഖ്യമന്തിയെ അറിയിക്കുകയായിരുന്നു. 

മന്ത്രിയെ പുറത്താക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഗവര്‍ണറുടെ ഒാഫീസിന് മാത്രമല്ല എല്ലാവര്‍ക്കും ലക്ഷമണരേഖയുണ്ട്. ഭരണഘടനപരമായി മാത്രമാണ് താന്‍ ഇടപെട്ടത്. കെ.എന്‍ ബാലഗോപാലിന്‍റെ പ്രസംഗം ദേശീയതലത്തില്‍ സിപിഎമ്മിന് ക്ഷീണമുണ്ടാക്കുമെന്നാണ് സിപിഎം കേന്ദ്രനേതാക്കള്‍ വിലയിരുത്തുന്നതെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു. പിണറായി ഭരണത്തില്‍ കേരളത്തില്‍ ഭയത്തിന്‍റെ അന്തരീക്ഷമാണെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.  

If the Chief Minister's office is involved in smuggling, it will intervene; Challenging the governor