ഒത്തുതീര്‍പ്പായ കേസില്‍ സമന്‍സ് വന്നതോടെ വനത്തിനുള്ളിലേക്ക് പോയ ആദിവാസി മൂപ്പനായി ഏഴാംദിവസവും തിരച്ചില്‍.വനത്തെക്കുറിച്ച് അറിയാവുന്ന ആളായതിനാല്‍ സുരക്ഷിതനായിരിക്കും എന്നാണ് പ്രതീക്ഷ. അതേസമയം 2023ല്‍ കേസുമായി ബന്ധപ്പെട്ട് കോന്നി പൊലീസ് വളരെ മോശമായി പെരുമാറിയെന്നും പണം വാങ്ങിയെന്നും അന്നത്തെ പഞ്ചായത്തംഗം ആരോപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് പത്തനംതിട്ട കൊക്കാത്തോട്ടിലെ മോഹന്‍ദാസ് എന്ന 70വയസുള്ള ഊരുമൂപ്പന്‍ വനത്തിലേക്ക് പോയത്. 2023ല്‍ പ്രതിയായ കേസ് ഒത്തുതീര്‍പ്പായിരുന്നു.തൊഴില്‍ തര്‍ക്കത്തിലെ വാക്കേറ്റത്തില്‍ ഇടപെട്ടതായിരുന്നു പ്രശ്നം.കോന്നി പൊലീസ് അന്ന് കേസ് തീര്‍ക്കാന്‍5000 രൂപ കൈക്കൂലി വാങ്ങിയെന്നു ബന്ധുക്കള്‍ ആരോപിച്ചിരുന്നു.മൂന്നു വര്‍ഷത്തിന് ശേഷം ഈ കേസില്‍ കോടതിയില്‍ നിന്ന് സമന്‍സ് വന്നതോടെയാണ് വനത്തിലേക്ക് പോയത്. അന്ന് പൊലീസ് ഊരുമൂപ്പനോട് വളരെ മോശമായി പെരുമാറിയെന്ന് അന്നത്തെ പഞ്ചായത്തംഗം ആരോപിച്ചു.
തിരച്ചിലിൽ കുടുംബത്തിന് തൃപ്തി പോര. ആദിവാസി മലമ്പണ്ടാര വിഭാഗത്തിന്‍റെ കാട്ടാത്തി ഊരിലെ മൂപ്പനാണ് മോഹന്‍ദാസ്. അടുത്ത കാലത്തെങ്ങും വനത്തിലേക്ക് പോയിട്ടുമില്ല. വനപാലകരും,പൊലീസും,നാട്ടുകാരും ഡോഗ് സ്ക്വാഡിന്‍റെ അടക്കം സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.