ആരോഗ്യരംഗത്തെ വിസ്മയക്കാഴ്ചകളുമായി ഗ്ലോബൽ മെഡിക്കൽ എക്സിബിഷന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഒരുങ്ങി. മെഡിക്കൽ കോളജിന്റെ 65ാം വാർഷികത്തോടനുബന്ധിച്ച് ആരോഗ്യസർവകലാശാല വിദ്യാർഥി യൂണിയനുമായി സഹകരിച്ചാണ് മെഡക്സ് 2017 എന്ന പേരിലുള്ള എക്സിബിഷൻ. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രദർശനം ഉദ്ഘാടനം ചെയ്യുക.
നേത്രഗോളത്തിനുള്ളിലൂടെ കയറിയിറങ്ങി പ്രവർത്തനങ്ങൾ മനസിലാക്കാനുള്ള അവസരം. ആമാശയം, തലച്ചോറ് തുടങ്ങി പല ശരീരഭാഗങ്ങൾക്കുമുള്ളിലൂടെയുള്ള യാത്ര. സാധാരണക്കാർക്ക് മനുഷ്യശരീരത്തെ മനസിലാക്കാനും ആരോഗ്യരംഗത്തെക്കുറിച്ചു പഠിക്കാനുമുള്ള അവസരമാണ് മെഡക്സ് 2017. ആന്തരികാവയവങ്ങളുടെ ഭീമാകാര മോഡലുകൾ, തത്സമയ ശസ്ത്രക്രിയകൾ, വിർച്വൽ റിയാലിറ്റി തുടങ്ങി നിരവധി വ്യത്യസ്തമായ ആശയങ്ങൾ മെഡക്സിൽ ആസ്വദിക്കാനാവും. മനുഷ്യന്റെ ഉൽപത്തി മുതൽ, ജനനം, വളർച്ച, അസുഖങ്ങൾ, മരണം തുടങ്ങി ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകൾ സന്ദർശകർക്കുമുന്നിൽ തുറന്നിടുന്നു.
സൗമ്യ വധക്കേസ് ഉദാഹരിച്ച് ഫോറൻസിക് പരിശോധനാരീതികളും നിഗമനങ്ങളും സാധാരണക്കാർക്ക് മനസിലാക്കാനുള്ള അവസരവുമുണ്ട്. മെഡിക്കൽ കോളജിലെ വിവിധ മന്ദിരങ്ങളെ കൂട്ടിയിണക്കി രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലത്താണ് പ്രദർശനം ഒരുങ്ങുന്നത്. ഒന്നരക്കോടി രൂപ ചെലവഴിച്ച് നടക്കുന്ന മെഡക്സ് 2017 ഒരുമാസം നീണ്ടുനിൽക്കും.