മാരാമൺ കൺവൻഷന് സമാപനം; പകൽ യോഗങ്ങളിലെത്തിയത് ആയിരങ്ങൾ

ആത്മീയ ഉണർവിന്റെ ഒരാഴ്ചക്കാലം സമ്മാനിച്ച്,  മാരാമൺ കൺവൻഷന് സമാപനം. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലിത്ത സമാപനസന്ദേശം നൽകി. വികലമായ സാമൂഹിക ചുറ്റുപാടിൽനിന്ന് മുക്തരാകാൻ, അന്യരിലും ദൈവത്തെ കാണാൻശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

തീർഥാടകാരിൽ ഹൃദ്യമായ ആത്മീയ അനുഭവം സമ്മാനിച്ച്, 125-മത് മാരാമൺ കൺവെൻഷന് അവസാനം. ഒരാഴ്ച നീണ്ട  പകൽ യോഗങ്ങളിൽ ആയിരങ്ങളാണ് അണിചേർന്നത്. അവസാനദിനമായ ഇന്നലെയും കൺവെൻഷൻ നഗറിലേക്ക് തിരക്ക് തുടർന്നു. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ആചാര്യൻമാർ യോഗങ്ങൾക്ക് നേതൃത്വം നൽകി. സമാപനസമ്മേളനത്തിൽ  ഡോ. ജോസഫ് മാർത്തോമാ മെത്രാപോലിത്ത സന്ദേശം നൽകി. സാമൂഹിക തിന്മകൾക്കെതിരെ സമൂഹത്തെ പോരാട്ടസജ്ജമാക്കുന്നതിനു മാരാമൺ പ്രചോദനമാകണമെന്ന് അദ്ദേഹം പറഞ്ഞു. വികലമായ സാമൂഹിക -സാംസ്‌കാരിക 

ചുറ്റുപാടുകൾ രൂപീകരിക്കപ്പെടുമ്പോൾ ദൈവത്തിലേക്ക് തിരിയാൻ മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ്, ആർച് ബിഷപ്പ് ഡിനോ ഗബ്രിയേൽ എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും, വൈദികരും സമാപന സമ്മേളനത്തിന്റെ ഭാഗമായി. ഒടുവിൽ,  കേരളത്തിലെ ക്രൈസ്തവഗാനങ്ങളുടെ  പ്രധാന ഉത്ഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന  മാരാമൺ കൺവെൻഷന്,  പ്രസിദ്ധമായ ഗാനാലാപനത്തോടെതന്നെ അവസാനം...