നീലക്കുറിഞ്ഞി ടിക്കറ്റ് കൗണ്ടര്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നെന്ന് പരാതി

പഴയമൂന്നാറിലെ നീലക്കുറിഞ്ഞി ടിക്കറ്റ് കൗണ്ടര്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നെന്ന് പരാതി.  ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. പഴയമൂന്നാറില്‍ നിന്നും സഞ്ചാരികള്‍ രാജമലയിലേയ്ക്കടക്കം സർക്കാർ  വാഹനങ്ങളില്‍ പോകുന്നത്  കച്ചവടക്കാര്‍ക്കും കനത്ത തിരിച്ചടിയായി.

നീലക്കുറിഞ്ഞി  വസന്തത്തിന് മുമ്പ് തന്നെ മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ വിവിധ വകുപ്പുകളെ  ഏകോപ്പിച്ചുകൊണ്ട് പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രളയത്തിന് ശേഷം വീണ്ടും സഞ്ചാരികള്‍ മൂന്നാറിലേയ്ക്ക് എത്തി തുടങ്ങിയെങ്കിലും ഫലപ്രദമായി ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.  

രാജമലയിലേയ്ക്കുള്ള സഞ്ചാരികൾക്കു  ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്നത് പഴയമൂന്നാറിലാണ്.  ഇവിടെയെത്തുന്ന സഞ്ചാരികള്‍ ടിക്കറ്റെടുത്ത് ഇവിടെ നിന്നും വാഹനത്തില്‍ കയറി രാജമലയിലയടക്കം സന്ദര്‍ശനം നടത്തി മടങ്ങുകയാണ് ചെയ്യുന്നത്. വരുന്ന സഞ്ചാരികള്‍ മൂന്നാര്‍ ടൗണിലേക്ക് എത്തുന്നതുമില്ല. വലിയ പ്രതിസന്ധികള്‍ക്ക് ശേഷം കുറിഞ്ഞി വസന്തത്തിന്റെ  പ്രതീക്ഷയിലിരുന്ന വ്യാപാരികള്‍ക്ക് ഇത് കനത്ത തരിച്ചടിയായി. ടിക്കറ്റ് കൗണ്ടര്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാറിലെ  സിപിഐ പ്രാദേശിക നേതൃത്വം സമരവുമായി രംഗത്തെത്തിയിരുന്നു.