മരണമുഖമായി മുതലപ്പൊഴി തുറമുഖം; ഭീതിയിൽ തീരദേശവാസികൾ

മരണമുഖമായി തിരുവനന്തപുരം മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തോട് ചേര്‍ന്നുള്ള പൊഴിമുഖം. നിര്‍മാണത്തിലെ അപാകതകാരണം വളളങ്ങള്‍ അപകടത്തില്‍പ്പെട്ട് അഞ്ചു വര്‍ഷത്തിനിടെ പൊലിഞ്ഞത് മുപ്പത്തിനാല് ജീവനുകള്‍. ചെറുതും വലുതുമായ ഇരുന്നൂറോളം അപകടങ്ങള്‍ ഇക്കാലയളവിലുണ്ടായി. താഴമ്പള്ളി മുതല്‍ അഞ്ചുതെങ്ങ് ജംങ്ഷന്‍  വരെയുള്ള കടലോരത്തെ നൂറോളം വീടുകളാണ് ശക്തമായ തിരയടിയില്‍ തകര്‍ന്നത്. അഞ്ചുതെങ്ങില്‍ അലമുറകളൊടുങ്ങുന്നില്ല.ഏററവുമൊടുവില്‍ പനിയടിമയും വര്‍ഗീസും...പൊഴിമുനമ്പില്‍ പൊടുന്നനെ രൂപപ്പെടുന്ന തിരകളും ചുഴികളും അഞ്ചുകൊല്ലത്തിനിടെ മുപ്പത്തിനാലുപേരുടെ ജീവനെടുത്തു. 28 വള്ളങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. എന്‍ജിനും വലയും 

നശിച്ച് ലക്ഷങ്ങളുടെ നഷ്ടം വേറെ. പുലിമുട്ടുകള്‍ സ്ഥാപിച്ചതിലെ അശാസ്ത്രീയതയാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് കടലില്‍ നിക്ഷേപിച്ച കല്ലുകള്‍ നീക്കം ചെയ്യാന്‍ മൂന്നുവര്‍ഷം മുമ്പ് സര്‍ക്കാര്‍ ശ്രമം തുടങ്ങിയതാണ്. നടപടികളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ലെന്നു മാത്രം.തീരം വന്‍തോതില്‍ കടലെടുക്കുന്നതിനും കാരണം അശാസ്ത്രീയ നിര്‍മാണമെന്നാണ് സംശയം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി മുതപ്പൊഴി വഴി കല്ലുകള്‍ കൊണ്ടുപോകാന്‍ അദാനി ഗ്രൂപ്പിന് അനുമതി നല്കിയതിന് പകരമായി  ഇവിടുത്തെ കല്ലുകള്‍ നീക്കം ചെയ്യാമെന്ന് വാഗ്ദാനം നല്കിയിരുന്നു. അടിയന്തര നടപടികകളുണ്ടായില്ലെങ്കില്‍ ജീവനുകളൊരുപാട്  പൊലിയുമിനിയും.