കഥകളിയില്‍ ആത്മസമര്‍പ്പണം ചെയ്ത് പാറുകുട്ടിയമ്മ

പുരുഷാധിപത്യ കലായായ കഥകളിയില്‍ ആത്മസമര്‍പ്പണം കൊണ്ട് സ്വന്തം ഇരിപ്പിടം നേടിയെടുത്ത കലാകാരിയാണ് ചവറ പാറുകുട്ടിയമ്മ. പലരും വിവാഹ ശേഷം വേദിവിട്ടെങ്കിലും കഥകളിയെ സ്നേഹിച്ച് പാറുകുട്ടിയമ്മ ഇന്നും അരങ്ങില്‍ സജീവമായി തുടരുന്നു. കാലമിത്ര പുരോഗമിച്ചിട്ടും കലാമണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കഥകളി അഭ്യസിക്കാന്‍ സാഹചര്യമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ചവറ പാറുകുട്ടിയമ്മ പറഞ്ഞു. 

എഴുപത്തിനാലാം വയസിലും ഭാവങ്ങള്‍ തെല്ലും ചോര്‍ന്നു പോകാതെ പാറുകുട്ടിയമ്മ കഥകളി അരങ്ങില്‍ നിറഞ്ഞാടുന്നു. കലാജീവിതം തുടങ്ങിയിട്ട് 58 വര്‍ഷം.  പുരുഷന്‍മാര്‍ മാത്രം ചുട്ടിയിട്ടിരുന്ന കഥകളിക്ക് ചവറ പാറുകുട്ടി അമ്മയാണ് സ്ത്രീമുഖം നല്‍കിയത്. മുതുപിലാക്കാട് ഗോപാലപണിക്കരുടെ ശിക്ഷണത്തില്‍ അരങ്ങിലെത്തിയ പാറുകുട്ടിയമ്മ വേദി പങ്കിടാത്ത കഥകളി ആചാര്യന്‍മാരില്ല. സാമൂഹ്യമായ വേലിക്കെട്ടുകളുള്ള കാലത്ത് അത് മറികടക്കാന്‍ പിന്തുണ നല്‍കിയത് അച്ഛനായിരുന്നുവെന്ന് പാറുകുട്ടിയമ്മ.

പൂതാനാമോക്ഷത്തിലെ പൂതന, രുഗ്മിണീ സ്വയംവരത്തിലെ കൃഷ്ണന്‍, നളചരിതത്തിലെ ദമയന്തി , കര്‍ണശപഥത്തിലെ കുന്തി അങ്ങനെ നീളുന്നു ഊ കലാപ്രതിഭയുടെ ജീവിതം. പെണ്‍കുട്ടികള്‍‌ക്ക് കഥകളി പഠിക്കാന്‍ സാഹചര്യമുണ്ടാകണമെന്നാണ് വനിതാ ദിനത്തിലെ പ്രധാന ആവശ്യം.

കാലിന് ചെറിയ അവശത ഉണ്ടെങ്കിലും അരങ്ങിലെത്തിയാല്‍ രണ്ടര മണിക്കൂര്‍ പാറുകുട്ടിയമ്മ എല്ലാം മറക്കും.