കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.െഎയ്ക്ക് വൻ വിജയം. 64 കോളജുകളിൽ 60 ഇടത്തും ഭരണം പിടിച്ചതായി എസ്.എഫ്.െഎ അവകാശപ്പെട്ടു.
തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന മുപ്പതുകോളജുകളിൽ 28 ഇടത്തും എസ്.എഫ്.െഎ ജയിച്ചു. യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ് എന്നിവിടങ്ങളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിമൻസ് കോളജിലെ മുഴുവൻ സീറ്റുകളിലും എസ്.എഫ്.െഎയ്ക്കായിരുന്നു ജയം. പ്രസിഡൻഷ്യൽ രീതിയിൽ തിരഞ്ഞെടുപ്പ് നടന്ന മാർ ഈവാനിയോസ് കോളജിലും ജയം എസ്.എഫ്.െഎയ്ക്കൊപ്പം നിന്നു. അതേസമയം തുമ്പസെന്റ് സേവ്യേഴ്സ് കോളജ് യൂണിയൻ കെ.എസ്.യു എസ്.എഫ്.െഎയിൽ നിന്ന് തിരിച്ചുപിടിച്ചു.
ചാവറക്കാട് സി.എച്ച്.എം.എം കോളജിലും, എംഇസിടി ബി.എഡ് കോളജിലും കെ.എസ്.യുവിനാണ്ജയം. മംഗലപുരം എ.ജെ കോളജിൽ എ.െഎ.എസ്.എഫ് യൂണിയൻ പിടിച്ചു. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എ.ബി.വി.പി രണ്ടിടത്ത് ചെയർമാൻ സ്ഥാനം നേടി. എം.ജി കോളജിൽ തിരഞ്ഞെടുപ്പ് നടന്നില്ല. കൊല്ലത്ത് 14 ഇടത്തും ആലപ്പുഴയിൽ 11 ഇടത്തും പത്തനംതിട്ടയിൽ രണ്ടിടത്തുമായിരുന്നു തിരഞ്ഞെടുപ്പ്.