തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസുകാരെ എസ്എഫ്ഐക്കാർ കയ്യേറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. രാഷ്ട്രീയ സമ്മർദം ശക്തമായതോടെ പ്രതികളായ എസ്എഫ്ഐക്കാരുടെ അറസ്റ്റ് പൊലീസ് ഒഴിവാക്കി. ഒളിവിൽ പോയ പ്രതികൾക്കായുള്ള തിരച്ചിലും അവസാനിപ്പിച്ചു.
ബുധനാഴ്ച രാത്രിയാണ് തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിലിട്ട് എഎസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ ഇരുപതിലേറെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചത്. നഗരമധ്യത്തിൽ നടന്ന സംഭവം പൊലീസ് ഒതുക്കി തീർത്തു. എന്നാൽ കയ്യേറ്റത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തുവിട്ടതോടെ നടപടിയെടുക്കാൻ പൊലീസ് നിർബന്ധിതരായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്.ശരത് ഉൾപ്പെടെ ഒൻപത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളിൽ ഒരാളെ പോലും പിടികൂടാനായില്ല. കുട്ടി സഖാക്കളുടെ അറസ്റ്റ് ഒഴിവാക്കാൻ ജില്ലയിലെ മുതിർ നേതാക്കൾ ഉൾപ്പെടെ സമ്മർദം ചെലുത്തി. പ്രതികാര നടപടി ഭയന്ന് കേസ് വീണ്ടും ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായ അനിഷ്ഠസംഭവങ്ങളിൽ എസ്എഫ്ഐ ജില്ലാ നേതൃത്വം ഖേദം പ്രകടിപ്പിച്ചു. സ്റ്റേഷനു മുന്നിൽ എസ്‌എഫ്‌ഐ പ്രവർത്തകരെ തൊടുപുഴയിലെ ലഹരിമാഫിയ ആക്രമിച്ചെന്നും ഇതിനിടെയുണ്ടായ ഉന്തും തള്ളിലുമാണ് പൊലീസുകാരൻ നിലത്തു വീണതെന്നുമാണ് എസ്എഫ്ഐയുടെ വിശദീകരണം.