തൊടുപുഴയിൽ പൊലീസുകാരെ അക്രമിച്ച കേസിൽ മുഖ്യപ്രതികളായ എസ്എഫ്ഐക്കാരെ കണ്ടില്ലെന്ന് നടിച്ച് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ, പൊലീസിനെ നോക്കുകുത്തികളാക്കി പൊതുചടങ്ങിൽ പങ്കെടുത്തു. ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാൻ പൊലീസുകാരെ യോഗസ്ഥലത്തു നിന്ന് പിൻവലിച്ചു.
എഎസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരെ തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിലിട്ട് മർദിച്ച കേസിലെ പ്രതികളാണ് എസ്എഫ്ഐ സംസ്ഥാന ജാഥയിൽ അണിനിരന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്. ശരത് ഉൾപ്പെടെ പത്ത് എസ്എഫ്ഐക്കാരാണ് കേസിലെ പ്രതികൾ. കേസിലെ ഒന്നാം പ്രതി എം.എസ്.ശരത് അടിമാലിയിൽ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. എസ്എഫ്ഐ നേതാക്കൾ ഒളിവിലാണെന്നു പൊലീസ് ആവർത്തിക്കുന്നതിനിടെയാണു, പൊലീസ് സംഘത്തെ കാഴ്ചക്കാരാക്കി ഒന്നാംപ്രതി ജാഥയിൽ പങ്കെടുത്തത്.
പ്രവർത്തകർക്കൊപ്പം നിന്ന ശരത്, വേദിയിൽ എത്തിയില്ല. തൊടുപുഴയിൽ സമാപിച്ച ജാഥയിൽ ഉടനീളം ശരത്തിന്റെയും മറ്റു പ്രതികളുടെയും സാന്നിധ്യമുണ്ടായി. മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസ് നേരത്തെ തീരുമാനിച്ചു. അതുകൊണ്ടുതന്നെ സമ്മേളന സ്ഥലത്ത് ഒരു പൊലീസുകാരനെ പോലും ഡ്യൂട്ടിക്കയച്ചില്ല. ഇതിനിടെ പൊലീസുകാരെ മർദിക്കുന്ന ദൃശ്യങ്ങൾ നൽകിയതിന് ഡിവൈഎസ്പി ശകാരിച്ചതായി തൊടുപുഴ നഗരസഭ ചെയർപേഴ്സൻ ആരോപിച്ചു.