ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയിലെ തീവ്രഹിന്ദുത്വ മുഖവുമായ യോഗി ആദിത്യനാഥിനെ സഖാവെന്നു വിളിക്കുന്നത് ആലോചിക്കാന്‍ പോലുമാകില്ല. എന്നാല്‍ ആദിത്യനാഥ് എസ്.എഫ്.െഎക്കാരനാകേണ്ടതായിരുന്നുവെന്നത് എത്രപേര്‍ക്ക് അറിയാം. ഇടതുപക്ഷരാഷ്ട്രീയത്തില്‍ നിന്ന് വലതുപക്ഷത്തേയ്ക്കുള്ള അദ്ദേഹത്തിന്‍റെ വഴിമാറ്റത്തിനു പിന്നില്‍ ഏറെപേര്‍ക്കൊന്നും അറിയാത്ത കാരണമുണ്ട്.
യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ അറിയപ്പെടാത്ത വഴിമാറ്റങ്ങള്‍ രേഖപ്പെടുത്തുന്നതാണ് ശന്തനു ഗുപ്ത എഴുതിയ ജീവിത പുസ്തകം. ഗോരഖ്നാഥ് മഠത്തിലെത്തി സന്യാസം സ്വീകരിച്ച് യോഗി ആദിത്യനാഥ് ആകുന്നതിനു മുന്‍പുള്ള അജയ് ബിഷ്ടിന്‍റെ കോളേജ് പഠന കാലം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ആഗ്രഹിച്ചിരുന്ന അജയ് എസ്.എഫ്.െഎയില്‍ ആകൃഷ്ടനാവുകയായിരുന്നു. അടുത്ത ബന്ധുവും കേളേജില്‍ സീനിയറുമായിരുന്ന ജയ് പ്രകാശ് എസ്എഫ്െഎ നേതാവായിരുന്നുവെന്നതും ആ ഇഷ്ടത്തിന് ഒരു കാരണമായി.
എന്നാല്‍ അജയ് ബിഷ്ടിെന ഒരു നേതാവായി വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് മനസിലാക്കി പ്രമോദ് തിവാരിയെന്ന എബിവിപി പ്രവര്‍ത്തകന്‍ നടത്തിയ ഇടപെടലുകളാണ് കമ്മ്യൂണിസത്തില്‍ നിന്ന് കാവിയിലേക്കുള്ള മാറ്റത്തിന് കാരണമായി. കോളേജ് ലൈബ്രറിയില്‍ വെച്ച് പ്രമോദ് തിവാരി നടത്തിയ ദീര്‍ഘസംഭാഷണങ്ങള്‍ ബിഷ്ടിന്‍റെ മനം മാറ്റി. എബിവിപിക്കാരനാക്കി. അതേസമയം, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി നേതൃത്വം സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തോറ്റ ചരിത്രവും ആദിത്യനാഥിനുണ്ട്.