സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം സഞ്ചരിച്ചിരുന്ന കാറിനു നേരെ വെട്ടുകത്തിയുമായി ആക്രമണം നടത്തിയ യുവാവിനെ ജനത്തിന്റെ സഹായത്തോടെ പൊലീസ് കീഴടക്കി. ചിറയിൻകീഴ് ആനത്തലവട്ടം കൂട്ടിൽവീട്ടിൽ വൈശാഖ്(25) ആണു പിടിയിലായത്. ഒട്ടെറെ ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നു പൊലീസ് പറഞ്ഞു. ചിന്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനു കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ 11.30ന് ആയിരുന്നു പരിഭ്രാന്തി പരത്തിയ സംഭവം ദേശീയപാതയിൽ വെയിലൂരിനു സമീപത്തുണ്ടായത്. എതിർ ദിശകളിൽ വന്ന ടിപ്പർലോറിയും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് ഓയിൽ ചോർച്ചയുണ്ടായതോടെ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഗതാഗതക്കുരുക്കിൽ അകപ്പെട്ടു കിടക്കുമ്പോഴാണു ചിന്ത ജെറോം സഞ്ചരിച്ചിരുന്ന കാറിനു നേരെ വൈശാഖിന്റെ ആക്രമണം. തിരുവനന്തപുരം ഭാഗത്തേക്കു വരാൻ കാത്തുകിടന്ന അവരുടെ കാറിനു മുന്നിലേക്ക് എടുത്തുചാടിയ വൈശാഖ് ഡ്രൈവറോടു പുറത്തിറങ്ങാനും വണ്ടി തനിക്കു നൽകാനും ആവശ്യപ്പെട്ടു.
ഇതിനു വിസമ്മതിച്ചതിനെ തുടർന്ന് ബാഗിലെ വെട്ടുകത്തി എടുത്തു കാറിൽ വെട്ടി. കയ്യിൽ ആയുധവമായി അക്രമാസക്തനായി നിന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെയാണു പൊലീസ് കീഴ്പ്പെടുത്തിയത്. വൈശാഖ് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി അറിഞ്ഞു. മദ്യത്തിനും ലഹരിമരുന്നിനും അടിമയാണിയാളെന്നു പൊലീസ് പറഞ്ഞു. വർക്കല സിഐ: രമേഷ്കുമാർ, കല്ലമ്പലം എസ്ഐ: ബി.കെ.അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട ചിന്ത ജെറോമിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിനു സാരമായ കേടുപാടുണ്ട്.