പത്തനംതിട്ട ജില്ലയിൽ മുപ്പതോളം പേർക്ക് പരിധിയിൽ കവിഞ്ഞ ഭൂമിയുള്ളതായി വിവരാവകാശ രേഖ. മിച്ചഭൂമിക്ക് അപേക്ഷനൽകി കാത്തിരിക്കുന്ന ആയിരങ്ങളുള്ളപ്പോഴാണ് ഈ സ്ഥിതി. വ്യക്‌തികൾക്കു പുറമേ ട്രസ്‌റ്റുകളുടെയും സംഘടനകളുടെയും കമ്പനികളുടെയും കൈവശം പരിധിയിൽ കവിഞ്ഞ ഭൂമിയുള്ളതായി വിവരാവകാശരേഖ വ്യക്തമാക്കുന്നു.
വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്‌ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. കോഴഞ്ചേരി, റാന്നി, അടൂർ, മല്ലപ്പള്ളി, തിരുവല്ല, കോന്നി താലൂക്കുകളിലും, അരുവാപ്പുലം, പെരുനാട് വില്ലേജിലുമാണ് പരിധിയിൽ കവിഞ്ഞഭൂമി കൈവശമുള്ളത്. കെ.ജി.എസ്. ഇന്റർനാഷണൽ എയർപോയർട്ട് ലിമിറ്റഡിനു വേണ്ടി ബിജി തോമസ്, ഡോക്‌ടർ പി.ടി. നന്ദകുമാർ എന്നിവരുടെ പേരിൽ 221 ഏക്കർ 79 സെന്റ് സ്ഥലമുണ്ട്. എറണാകുളം കോതമംഗലം കൊട്ടിശേരികുടിയിൽ വിനു തോമസ്, ഭാര്യ നീതു ബാബു ഉമ്മൻ, കിണറ്റുംകര കാലായിൽ സന്തോഷ് കെ. തോമസ് എന്നിവരുടെ പേരിലും പരിധിയിൽ കവിഞ്ഞഭൂമിയുള്ളതായി പറയുന്നു.
റാന്നി താലൂക്കിൽ, ഗോവാ വൃക്ഷാൽ എസേ്‌റ്ററ്റ് ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്‌ടറുടെ പേരിൽ 28 ഏക്കർ 34 സെന്റ് ഭൂമിയുണ്ട്. പുത്തൻബംഗ്ലാവിൽ ബാബാസാഹിബ് ഭസ്‌തകിൽസാഹിബ് പേരിൽപതിനേഴര ഏക്കറും ഉണ്ടെന്ന് രേഖകൾ പറയുന്നു. ഭൂപരിഷ്‌കരണ നിയമപ്രകാരം നിയമാനുസൃതം കൈവശം വയ്‌ക്കേണ്ട ഭൂമിയേക്കാൾ കൂടുതൽഭൂമി കൈവശമുള്ളവരുടെ പേരുവിവരങ്ങൾ ആവശ്യപ്പെട്ടാണ് അപേക്ഷനൽകിയത്.