മാവേലിക്കരയിൽ തെരുവുനായ്ക്കൾ 80 കോഴികളെയും 20 മുയലുകളെയും കടിച്ചു കൊന്നു. മാസങ്ങൾക്കു ശേഷം പ്രദേശത്ത് തെരുവുനായ ശല്യം വീണ്ടും രൂക്ഷമായിരിക്കയാണ്.
മറ്റം വടക്ക് കൊയിക്കൽ ബംഗ്ലാവിൽ എബ്രഹാം ചാക്കോയുടെ വീട്ടിൽ വളർത്തിയ കോഴിക്കളെയും മുയലുകളെയുമാണ് തെരുവ് നായ്ക്കൾ ആക്രമിച്ചു കൊന്നത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. മുയലിനെ വളർത്തിയിരുന്ന കൂടിന്റെ അടിവശവും, കമ്പി വലയിട്ട കോഴിക്കൂടിന്റെ വാതിലും തകർത്താണ് നായ്ക്കൾ അകത്തു കടന്നത്.കോഴികളെ കടിച്ചുകീറി അതിന്റെ അവശിഷ്ടങ്ങൾ വീടിന്റെ വിവിധ വശങ്ങളിൽ ഇട്ടിരുന്നു. ഈ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം വളരെ കൂടുതലാണെന്നു എബ്രഹാം പറയുന്നു.
ഈ പ്രദേശത്ത് മൂന്നുമാസം മുൻപു പാലിനു പോയ വീട്ടമ്മെയെയും പ്രഭാത സവാരിക്കു ഇറങ്ങിയവരെയും നായ്ക്കൾ ആക്രമിച്ചിരുന്നു. തെരുവ് നായ് ശല്യത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.