ദേശീയപാത നൂറ്റി എൺപത്തിമൂന്നിൽ കാഞ്ഞിരപ്പള്ളി മുതൽ കുട്ടിക്കാനംവരെയുള്ള ഭാഗത്ത് കുഴികൾ നിറഞ്ഞു. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ യാത്രയും ദുഷ്കരമായി. വാഹനാപകടങ്ങളും ഇൗ റൂട്ടില്‍ പതിവായി.
തിരക്കേറിയ ദേശീയപാത 183ലെ കുഴികൾ മരണക്കെണികളാകുകയാണ്. വളവുകളിലാണ് കുഴികളിൽ ഏറെയും. ഇത് അപകടങ്ങള്‍ കൂടാൻ കാരണമായിട്ടുണ്ട്. മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കേണ്ടിയിരുന്ന അറ്റകുറ്റപ്പണികളിലുണ്ടായ കാലതാമസമാണ് റോഡ് തകരാൻ കാരണം. കുഴികൾക്ക് പുറമെ ചിലയിടങ്ങളിൽ മെറ്റല്‍ ഇളകി കിടക്കുന്നത് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതിന് കാരണമാകുന്നുണ്ട്. 26-ാം മൈലിനും പാറത്തോട് പഞ്ചായത്തിനുമിടയ്ക്കാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്.
തമിഴ്നാട്ടിലേയ്ക്കുൾപ്പെടെയുള്ള പ്രധാന പാതയായിട്ടുപോലും റോഡ് അറ്റകുറ്റപ്പണി വൈകുന്നത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതും അപകടങ്ങൾ കൂടാൻ ഇടയാക്കുന്നുണ്ട്. അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ തുടങ്ങുമെന്നാണ് ദേശീയപാത അധികൃതരുടെ വിശദീകരണം.