കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതോടെ നിരാലംബരായ ഒട്ടേറപ്പേരിൽ ഒരാളാണ് തിരുവനന്തപുരം മുട്ടത്തറ സ്വദേശിനി സരോജിനിയമ്മ. അറുപത്തേഴാം വയസിൽ ആരോഗ്യം അനുവദിക്കാഞ്ഞിട്ടും വീട്ടുവേലക്ക് പോകുകയാണ് അർബുദ രോഗിയായ ഇവർ. പ്രശ്നം പരിഹരിക്കാൻ ഇനിയും വൈകരുതെന്ന ആപേക്ഷയോടെ സരോജിനിയമ്മയുടെ ജീവിതം കൂടി പ്രേക്ഷകർക്ക് മുന്നിൽ വയ്ക്കുന്നു.
ഒൻപതുവർഷ·മായി അർബുദം പിടിപെട്ടിട്ട്. ഒരു സ്തനം നീക്കി. രോഗം ഗുരുതരമായതോടെ രണ്ടാമത്തേതും നീക്കണമെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ചികിൽസയ്ക്ക് പണമില്ല. ശരീരം മുഴുവൻ നീരുവന്നു. മരണം മുന്നിൽ കാണുമ്പോഴും ജീവൻ നിലനിർത്താൻ വീട്ടുവേലയ്ക്കിറങ്ങി. ഇരുപത്തിയേഴ് വർഷം മുമ്പാണ് കണ്ടക്ടറായിരുന്ന ഭർത്താവ് മരിക്കുന്നത്. അന്നുമുതൽ കെഎസ്ആർടിസി നൽകുന്ന തുഛമായ ഫാമിലി പെൻഷൻ കൊണ്ടായിരുന്നു ജീവിതം.
രണ്ടുപെൺമക്കളെയും വിവാഹം ചെയ്തയച്ചെങ്കിലും അവർക്കും സഹായിക്കാൻ നിവൃത്തിയില്ല. വിജയകുമാറും സരോജിനിയമ്മയുമൊക്കെ ചിലർ മാത്രമാണ്. സർക്കാരിന്റ നീതിനിഷേധത്തിൽ നരകിക്കുന്നവർ ആയിരക്കണക്കിന് ആളുകളിൽ ചിലർ മാത്രം.