എരുമേലി പമ്പ പാതയിലെ കണമല പാലത്തിന് ബലക്ഷയമില്ലെന്ന് പൊതുമരാമത്ത് വകുപ്പ്. പാലത്തിന്റെ ഉപരിതലത്തിലെ ടാർ ഇളകിമാറിയത് സ്വാഭാവികമാണെന്നും കരാറുകാരന്റെ ചെലവിൽ ഇത് പഴയരീതിയിലാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എട്ടുകോടി രൂപ ചെലവിൽ രണ്ട് വർഷം മുൻപാണ് കണമല പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
കഴിഞ്ഞദിവസമാണ് പാലത്തിന്റെ ഉപരിതലത്തിലെ ടാർ ഇളകിമാറി കമ്പി തെളിഞ്ഞത്. ഇത് സ്വാഭാവികമാണെന്നും നിർമാണത്തിലെ പിഴവല്ലന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. കരാറുകാരൻ ഇത് സ്വന്തം ചെലവിൽ മണിക്കൂറുകൾക്കുള്ളിൽ പൂർവസ്ഥിതിയിലാക്കും. അല്ലെങ്കിൽ പണികൾ പൊതുമരാമത്തിന്റെ നേതൃത്വത്തിൽ ചെയ്ത ശേഷം കരാറുകാരനിൽ നിന്ന് തുക ഈടാക്കും.
പാലത്തിലൂടെ ഗതാഗത നിയന്ത്രണത്തിന്റെ ആവശ്യമില്ല. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പമ്പാനദിയ്ക്ക് കുറുകെ രണ്ട് വർഷം മുൻപ് കണമല പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കോസ്്വേയിലൂടെയുള്ള യാത്രാദുരിതം കണക്കിലെടുത്തായിരുന്നു കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധപ്പെടുത്തിയുള്ള പാലം പണി. എരുമേലി വഴി ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് ഏറ്റവും സഹായമാകുന്ന പാലമാണിത്. പാലം പൂർണമായും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി കെഎസ്ടിപി അധികൃതർ തുടങ്ങിയിട്ടുണ്ട്