മറയൂരിൽ ആദിവാസി കുട്ടികൾക്കുള്ള ട്രൈബൽ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയില്ല. തകർന്നു വീഴാറായ കെട്ടിടത്തിലെ ശുചിമുറികള്‍ ഉപയോഗശൂന്യമാണ്. കിടക്കപോലുമില്ലാത്ത ഹോസ്റ്റലിൽ മലിന ജലമാണ് വിദ്യാർഥികൾക്ക് കുടിക്കാൻ നൽകുന്നത്.
മറയൂർ മേഖലയിലെ ആദിവാസി കുട്ടികളുടെ യാത്രാക്ലേശം പരിഹരിച്ച് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കാന്തല്ലർ പഞ്ചായത്തിലെ ദിണ്ഡുകൊമ്പിൽ ട്രൈബൽ ഹോസ്റ്റൽ ആരംഭിച്ചത്. അഞ്ച് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന മുപ്പതിലേറെ കുട്ടികൾ ഇവിടെ താമസിച്ച് പഠനം നടത്തുന്നു. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും ഹോസ്റ്റലില്ല. ശുചിമുറിയുടെ വാതിലുകളെല്ലാം പൊളിഞ്ഞ് തൂങ്ങികിടക്കുന്ന അവസ്്ഥയിലാണ്. ഹോസ്റ്റലിന്റെ ഭിത്തികളും മേൽക്കുരയും ഏത് സമയവും നിലംപൊത്താം. വെള്ളംപോലും ഇവിടെ കിട്ടാകനിയാണ്. കുടിവെള്ളം വിലയ്ക്ക് വാങ്ങി ടാങ്കറില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. മഴ തുടങ്ങിയതോടെ രോഗങ്ങളും പടർന്നുപിടിച്ചു. ഇതോടെ ഭൂരിഭാഗം കുട്ടികളും ഹോസ്റ്റൽ വിട്ടു.
അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് ഹോസ്റ്റലിന്റെ അറ്റകുറ്റപണിക്കായി ഒന്‍പത് ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാറുകാരന്‍ ജോലി ഉപേക്ഷിച്ച് മുങ്ങി. കഴിഞ്ഞ വര്‍ഷം കുടിവെള്ളത്തിനായി കുഴൽ കിണർ നിർമിക്കാൻ അനുവദിച്ച രണ്ട് ലക്ഷം രൂപ പാഴായിപോയി. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാൻ വൈകിയതാണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.