കൊല്ലം ∙ സൈറയെ കണ്ടപ്പോൾ ഒരു അദ്ഭുതം സംഭവിച്ചതുപോലെ സഫീനയുടെ കണ്ണു വിടർന്നു. പിന്നെ കെട്ടിപ്പിടിച്ച് ഒരു തേങ്ങലോടെ ആ തോളിലേക്കു തലചായ്ച്ചു. അനിയത്തിയെ മുറുകെപ്പിടിച്ച സൈറയുടെയും മിഴി നിറഞ്ഞു. ഏഴുമാസം മുൻപു നഷ്ടപ്പെട്ടെന്നു കരുതിയ സഹോദരിയെ കിട്ടിയതിന്റെ ആഹ്ലാദമായിരുന്നു ആ കണ്ണുനീർ. കൊല്ലം അഗതി മന്ദിരത്തിൽ അത് ആനന്ദമായി മാറി.
അഗതി മന്ദിരത്തിൽ കഴിയുന്ന വർക്കല കുറയ്ക്കണ്ണി വാറുവിള വീട്ടിൽ സഫീന (20) യെക്കുറിച്ചു ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവൽ മുൻ ഡയറക്ടർ അനിൽ മുഹമ്മദിന്റെ വാട്ട്സ് ആപ് പോസ്റ്റ് ആണു വീണ്ടും വീടിന്റെ സുരക്ഷിതത്വത്തിലേക്കു മടങ്ങാൻ വഴിതെളിച്ചത്.
മലയാള മനോരമ വാർത്താവണ്ടി അഗതി മന്ദിരത്തിലെ അന്തേവാസികളുടെ ദുരിത ജീവിതം വാർത്തയാക്കിയതിനെ തുടർന്നു സഹായവുമായി അനിൽ മുഹമ്മദ് അഗതി മന്ദിരത്തിൽ എത്തിയപ്പോഴാണു സഫീനയെ കണ്ടുമുട്ടിയത്. വർക്കല സ്വദേശിയാണെന്നു സഫീന പറഞ്ഞു.