കോന്നി താലൂക്ക് ആശുപത്രിയിൽ പത്തുവയസുകാരനെ ചികിൽസിച്ചതിൽ ഡോക്ടർമാർക്ക് പിഴവ് സംഭവിച്ചതായി ആക്ഷേപം. മുരിങ്ങമംഗലം സ്വദേശി അനിലിന്റെ മകൻ അഖിലാണ് ഡോക്ടർമാരുടെ ശ്രദ്ധക്കുറവ് കാരണം ഒരുമാസം യാതന അനുഭവിച്ചത്.
കഴിഞ്ഞ ഏപ്രിൽ പത്തിനാണ് അഖിലിന്റെ കാലിൽ കുപ്പിച്ചില്ല് തറച്ച് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽ തേടിയെത്തുന്നത്. ഡോക്ടർ മുറിവ് പരിശോധിച്ച് കുത്തിക്കെട്ടി തിരിച്ചയച്ചു. മുറിവുണങ്ങിയിട്ടും അഖിലിന് കാല് നിലത്ത് കുത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇതോടെ മാതാപിതാക്കൾ ആദ്യം ചികിൽസിച്ച ഡോക്ടറെ സമീപിച്ചു. വീണ്ടും പരിശോധിച്ച് ഡോക്ടർ കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. വേദന അസഹനീയമായതോടെ മാതാപിതാക്കളുടെ നിർബന്ധപ്രകാരം എക്സ്റേ എടുത്ത് പരിശോധിച്ചു. ഇതിലാണ് ഒരിഞ്ച് നീളമുള്ള കുപ്പിച്ചില്ല് മുറിവിനുള്ളിൽ കണ്ടത്. തുടർന്ന് അഖിലിനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് കുപ്പിച്ചില്ല് പുറത്തെടുക്കുകയായിരുന്നു. അഖിലിനെ ചികിൽസിച്ച ഡോക്ടർമാരുടെ കൈപ്പിഴയാണ് കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു.
ഡോക്ടർക്കെതിരെ ജില്ലാ മെഡിക്കൽ ഓഫിസർക്കും പൊലീസിലും രക്ഷിതാക്കൾ പരാതി നൽകി. സംഭവത്തിൽ കോന്നി താലൂക്ക് ആശുപത്രി അധികൃതർ നിലപാടറിയിച്ചിട്ടില്ല.