ശുചിമുറികളിലെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലെ പ്രസവ വാർഡ് പൂട്ടി. പ്രസവ ശസ്ത്രക്രിയ പോലും നടത്താൻ പറ്റാത്ത സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. ആറുമാസമായി ആശുപത്രിയില്‍ സൂപ്രണ്ടില്ല.
പൈപ്പുകൾ പൊട്ടി ശുചിമുറി മാലിന്യം വാർഡുകളിലേയ്ക്ക് ഒഴുകുന്ന സാഹചര്യമാണ്. അണുബാധഭീഷണി കണക്കിലെടുത്താണ് പ്രസവ വാർഡ് പൂട്ടിയത്. പൈപ്പുകൾ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും രൂക്ഷമാകുന്നത് ഇപ്പോഴാണ്. മറ്റ് വാർഡുകളിലെ പൈപ്പുകളും തകരാറിലാണെങ്കിലും പ്രസവ വാർഡിലേതാണ് ഗുരുതര പ്രതിസന്ധി. വാർഡിന് പൂട്ട് വീണിട്ടും പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
അടിയന്തര പ്രസവ ശസ്ത്രക്രിയ ആവശ്യമുള്ളവർ സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന സാഹചര്യമാണുള്ളത്. ദിവസേന മുപ്പതിലധികം പ്രസവം നടക്കുന്ന ആശുപത്രിയിൽ ഇതോടെ സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വിഷയം പരിഹരിക്കുന്നതിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഇതുവരെ ചേർന്നിട്ടില്ല. ആറുമാസമായി ഒഴിഞ്ഞുകിടക്കുന്ന സൂപ്രണ്ട് തസ്തിക നികത്താനും ഇടപെടലില്ലെന്നാണ് പരാതി.