സര്‍ക്കാര്‍ പ്രസ്സുകളിലെ അച്ചടി വിഭാഗത്തിലെ ജീവനക്കാർ നിരന്തരമായി മറ്റ് ജോലികൾക്കായുള്ള അദർ ഡ്യൂട്ടിയിൽ. ഇതോടെ ജോലിചെയ്യാൻ വിദഗ്ധ പ്രിന്റർമാർ ഇല്ലാതെയായി. അച്ചടി ജോലികൾ കുറഞ്ഞതോടെ പ്രസ്സുകളിലെ മറ്റ് വിഭാഗങ്ങളിലും പ്രതിസന്ധിയാണ്. തിരുവനന്തപുരത്തെ സർക്കാർ സെൻട്രൽപ്രസ്സിൽ ഏപ്രിൽ 10ാം തീയതി മൂന്ന് പ്രിന്റിങ് മെഷിനുകൾ പ്രവർത്തിപ്പിക്കാനായില്ല. 11ാം തീയതി രണ്ട് പ്രിന്റിങ് യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചില്ല. കാരണം വേണ്ടത്ര പ്രിന്റിങ് ജീവനക്കാരില്ല. ഇതിന്റെ യഥാർഥ കാരണം അന്വേഷിച്ച് ചെന്നാല്‍ ലഭിക്കുന്നത് സർക്കാർ പ്രസ്സുകളിൽ നിലനിൽക്കുന്ന വിചിത്രമായ ജോലിക്രമമാണ്.
ആറ് സീനിയർഗ്രേഡ് പ്രിന്റർമരും രണ്ട് ഒന്നാം ഗ്രേഡ് പ്രിന്റർമാരും അദർ ഡ്യൂട്ടിയിലാണ്. അച്ചടിയിൽ വൈദഗ്ധ്യവും പരിചയവുമുള്ള ചിലർ പ്്ളേറ്റ് മേക്കിങ്ങിലേക്ക് പോയി. വെയർഹൗസിലേക്കും, ഗസറ്റ് അയക്കുന്ന വിഭാഗത്തിലേക്കും മാറിയവർ വേറെ. ഇത് സെൻട്രൽ പ്രസ്സിലെ മാത്രം സ്ഥിതിയല്ല, സംസ്ഥാനത്തെ 11 സർക്കാർ പ്രസ്സുകളിലും ഇതേ അവസ്ഥയാണ്. അച്ചടി ജോലിക്ക് ആളില്ലാതെ വരുന്നതോടെ. അച്ചടി വൈകുകയും പ്രസ്സുകൾക്ക് ലഭിക്കുന്ന ഒാഡർ കുറയുകയും ചെയ്യും. ഇതോടെ ബൈൻഡിംങ് ഉൾപ്പടെയുള്ള വിഭാഗങ്ങളിലും ജോലി കുറഞ്ഞു. ജീവനക്കാർ വെറുതേ ഇരിക്കേണ്ട സ്ഥിതിയുമായി.
മാനദണ്ഡങ്ങളില്ലാതെ, രാഷ്ട്രീയ പരിഗണന മാത്രം നോക്കിയാണ് ,അദർ ഡ്യൂട്ടി നൽകുന്നത്. ഭരണകക്ഷിയിലെ പ്രമുഖ യൂണിയൻനേതാക്കൾ പലരും ഇങ്ങനെ എളുപ്പവഴികണ്ടെത്തിയതായും ആരോപണമുണ്ട്. അച്ചടി ജോലികൾ കുറഞ്ഞ്, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയാൽ, പ്രസ്സുകൾ അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജീവനക്കാർ.