അപ്പർകുട്ടനാടിന്റെ പ്രധാന ജല ഉറവിടമായ നിരണം കോലറയാർ നവീകരണം പ്രഖ്യാപനങ്ങളിൽ മാത്രം. മുപ്പത് വർഷമായി ആറിനെ സംരക്ഷിക്കുന്നതിനുള്ള യാതൊരുവിധ നടപടിയുമില്ലെന്നാണ് ആക്ഷേപം. നവീകരണത്തിനായി നാലേകാൽ കോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും ധനവകുപ്പ് തുക അനുവദിച്ചിട്ടില്ല.
കുടിവെള്ള ഉറവിടമായിരുന്ന കോലറയാറിനെ പൂർണമായും പായൽമൂടിക്കഴിഞ്ഞു. കാൽകഴുകാൻ പോലും വെള്ളം ശേഖരിക്കാനാവില്ലെന്ന് നാട്ടുകാർ. പമ്പയിൽ നിന്ന് തുടങ്ങി മണിമലയറാൽ ചേരും വരെ ഏഴരക്കിലോമീറ്റർ ദൂരത്തിലാണ് കോലറയാർ ഒഴുകുന്നത്. കൈയ്യേറ്റവും മാലിന്യനിക്ഷേപവുമാണ് നദിയുടെ നീരൊഴുക്ക് തടസപ്പെടുത്തിയത്. പ്രദേശത്തെ കിണറുകളിലും ദുർഗന്ധം വമിക്കുന്ന മലിനജലമാണ് നിറയുന്നത്. ഇതോടെ നിരവധി കിണറുകളും കുളങ്ങളും ഉപയോഗശൂന്യമായി.
രണ്ട് വർഷം മുൻപ് കൈയ്യേറ്റമൊഴിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി ജില്ലാഭരണകൂടം സർവേ നടത്തി അതിർത്തി പുനർ നിശ്ചയിച്ചിരുന്നു. കല്ലുകൾ പലതും ഇളകിമാറി. കോലറയാർ പ്രതാപം വീണ്ടെടുത്താൽ നിരണം കടപ്ര പഞ്ചായത്തുകളിലെ 200 ഏക്കറിലധികം ഭൂമിയിൽ വീണ്ടും കൃഷിയിറക്കാനാകും. സംസ്ഥാനം കടുത്ത വരൾച്ചയിലൂടെ കടന്നുപോകുമ്പോൾ പുതിയ ഉറവിടം തേടുന്നത് പകരം നിലവിലുള്ളവ സംരക്ഷിക്കാനുള്ള നടപടിയാണ് വേണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകരും വ്യക്തമാക്കുന്നു.