വേനലവധിക്കാലത്ത് അപകടങ്ങളുടെ തോത് കൂടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി അഗ്നിശമനസേന. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ പത്തനംതിട്ടയിൽ മൂന്ന് കുട്ടികളുൾപ്പെടെ 7 പേരാണ് ജലാശയത്തിൽ വീണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ സുരക്ഷാകരുതൽ നടപ്പാക്കുന്നതിനുള്ള തീരുമാനം.
ബന്ധുവീടുകളിലും മറ്റു സ്ഥലങ്ങളിലും പോകുന്ന കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണം. പാറമടകളിൽ നീന്തലറിയാത്തവർ ഇറങ്ങരുത്. നീന്തൽ അറിയുന്നവരും പരിചയമില്ലാത്ത ജലാശയങ്ങളിൽ കുളിക്കരുത്. അപസ്മാര ബാധയോ ശ്വാസകോശ രോഗങ്ങളോ ഉള്ളവരെ വെള്ളത്തിൽ ഇറങ്ങാൻ മുതിർന്നവർ അനുവദിക്കരുത്. സാഹസിക രംഗങ്ങൾ അഭിനയിക്കുന്നതിനായി കൈകാലുകൾ ബന്ധിച്ചോ മുഖം മറച്ചോ ഉള്ള അഭ്യാസം ജലാശയങ്ങളിൽ നടത്തരുത്. വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിക്കരുത്. ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം ജലാശയങ്ങളിൽ കുളിക്കാനോ നീന്താനോ പാടില്ല.
കടത്തുവള്ളങ്ങളിൽ ഉൾക്കൊള്ളാവുന്ന ആളുകളെ മാത്രമേ കയറ്റാവൂ. നല്ല പരിചയമുള്ളവരാണ് തുഴയുന്നതെന്ന് ഉറപ്പാക്കണം. കടത്തുവള്ളങ്ങളിൽ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതണം. നീന്തൽ അറിയാത്തവർ ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രം വള്ളത്തിൽ യാത്ര ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് അഗ്നിശമനസേന നൽകുന്നത്.
മുന്നറിയിപ്പിനൊപ്പം ചില പ്രഥമശുശ്രൂഷാ നിർദേശങ്ങളും അഗ്നിശമനസേന നൽകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കടവുകളിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ജാഗ്രതാനിർദേശമുൾപ്പെടെയുള്ള വിവരങ്ങളുമായി ലഘുലേഖ നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.