ആറ്റിങ്ങൽ കിഴുവിലം മാമം മേഖലയിൽ ആക്രമണകാരികളായ 12 തെരുവുനായ്ക്കളെ കൊന്ന സംഭവത്തിൽ വനിതാ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ നാലു ജനപ്രതിനിധികളെ പൊലീസ് അറസ്റ്റുചെയ്തു.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കിഴുവിലം മാമം കാട്ടുംപുറം ചരുവിളവീട്ടിൽ കുഞ്ഞുകൃഷ്ണൻ(85) മരിക്കാനിടയായ സംഭവത്തെ തുടർന്നായിരുന്നു അഖില കേരള തെരുവുനായ പീഡിത സംഘത്തിന്റെ നേതൃത്വത്തിൽ ജനം നായ്ക്കളെ പിടികൂടി കൊന്നത്. അതേസമയം പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമായി.
കിഴുവിലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിചെയർമാനും വാർഡ് അംഗവുമായ ശ്രീകണ്ഠൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജുപ്രദീപ്, കിഴുവിലം ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡ് അംഗം ബിജുകുമാർ, പന്ത്രണ്ടാം വാർഡ് അംഗം ഷാജഹാൻ എന്നിവരെയാണു അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.
മൃഗങ്ങളോടുളള ക്രൂരത തടയൽ വകുപ്പു പ്രകാരമാണ് കേസ്. കണ്ടാൽ അറിയാവുന്നവർക്കെതിരെയാണു കേസ്സെടുത്തു അറസ്റ്റു നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച പത്രവാർത്തകളും കേസിനു ആധാരമാക്കിയിട്ടുണ്ട്. ജനപ്രതിനിധികളോടു സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടശേഷം അറസ്റ്റുരേഖപ്പെടുത്തുകയായിരുന്നു.
കിഴുവിലം മാമത്ത് ആക്രമണകാരികളായ നായ്ക്കളെ പിടികൂടി കൊന്ന സംഭവത്തിൽ കഴിഞ്ഞദിവസം ഡൽഹി കേരളഹൗസിനു മുന്നിൽ മൃഗസ്നേഹികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ടു ഉയർന്ന ഉദ്യോഗസ്ഥർക്കു പരാതിയും നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉന്നതങ്ങളിൽ നിന്നുളള നിർദ്ദേശാനുസരണമാണു കണ്ടാൽ അറിയാവുന്നവർക്കെതിരെ കേസ്സെടുത്തിട്ടുളളത്.കഴിഞ്ഞ വെളളി വീട്ടിൽ നിന്നു മുടിവെട്ടിക്കാനായി പോയശേഷം കാണാതായ കുഞ്ഞുകൃഷ്ണന്റെ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ രാത്രി പതിനൊന്നുമണിയോടെ വീടിനു സമീപത്തെ പുലിയൂർക്കോണം ഏലയിൽ കണ്ടെത്തുകയായിരുന്നു.
നായ്ക്കൾ എന്തോ കടിച്ചുവലിക്കുന്നതു കണ്ട് ഇവയെ ഓടിച്ചശേഷം അടുത്തെത്തി പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.നായ്ക്കളുടെ ആക്രമണത്തിലായിരുന്നു കുഞ്ഞുകൃഷ്ണൻ കൊല്ലപ്പെട്ടതെന്നു പൊലീസ് അന്വേഷണത്തിലും വ്യക്തമായിരുന്നു.
സംഭവത്തിൽ ജനരോഷം ശക്തമാവുകയും തെരുവുനായ്ക്കളെ പേടിച്ചു സ്ത്രീകൾക്കും കുട്ടികൾക്കും വയോധികർക്കും പുറത്തിറങ്ങി സഞ്ചരിക്കാൻപോലും കഴിയാത്ത സാഹചര്യത്തിലാണു ജനപ്രതിനിധികളും നാട്ടുകാരും ചേർന്നു ആക്രമണകാരികളായ നായ്ക്കളെ പിടികൂടി കൊന്നത്.ഡപ്യൂട്ടി സ്പീക്കർ വി.ശശി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കൊല്ലപ്പെട്ട കുഞ്ഞുകൃഷ്ണന്റെ ബന്ധുക്കളെ നേരിൽ കണ്ടു സമാശ്വസിപ്പിച്ചിരുന്നു.
നായ്ക്കളുടേതിനെക്കാൾ വില മനുഷ്യജീവനു തന്നെ: ഉമ്മൻചാണ്ടി
ആറ്റിങ്ങൽ∙ നായ്ക്കളുടേതിനേക്കാൾ വില മനുഷ്യ ജീവനു തന്നെയാണെന്നും തെരുവുനായ ശല്യത്തിനെതിരെ സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കുഞ്ഞുകൃഷ്ണന്റെ (85) വീട് സന്ദർശിക്കവേയാണ് ഉമ്മൻചാണ്ടി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കാതിരിക്കാനുള്ള നടപടിയാണു വേണ്ടത്. കുടുംബത്തിന് അടിയന്തര സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നേരിട്ടു നിവേദനം നൽകുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ടു വനിതാ ബ്ലോക്ക് പഞ്ചായത്തംഗം ഉൾപ്പെടെ നാലു ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണ്.
ജനജീവനു ഭീഷണിയായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻപോലും നിയമമുള്ള നാട്ടിലാണ് ആക്രമണകാരികളായ നായ്ക്കളെ പിടികൂടി കൊന്നതിനു കേസെടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബത്തിന് ഇനിയും സർക്കാർ സഹായങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഒരു വില്ലേജ് ഓഫിസർ പോലും ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ബന്ധുക്കളും നാട്ടുകാരും അറിയിച്ചു.
കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൻസർ, സ്ഥിരസമിതി അധ്യക്ഷൻ ശ്രീകണ്ഠൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇളമ്പ ഉണ്ണിക്കൃഷ്ണൻ, മഞ്ജു പ്രദീപ്, കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജുകുമാർ, ഷാജഹാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻനായർ, നേതാക്കളായ എം.എ.ലത്തീഫ്, ശ്രീരഞ്ജൻ, പ്രദീപ് തുടങ്ങിയവരും ഉമ്മൻചാണ്ടിക്കൊപ്പം എത്തിയിരുന്നു.