കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത എംസി റോഡിലെ ഏനാത്ത് ബെയ്്്ലി പാലത്തിൽ മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക്. ഗതാഗതനിയന്ത്രണ സംവിധാനങ്ങൾ നടപ്പാക്കുന്നതിലെ ആശയക്കുഴപ്പമാണ് കുരുക്കിനിടയാക്കിയത്. ഇത് പൊലീസും വാഹനയാത്രികരും തമ്മിലുള്ള തർക്കത്തിന് കാരണമായി.
ബെയ്്്ലി പാലത്തിലേയ്ക്കുള്ള മുഴുവൻ വഴികളിലൂടെയും നിയന്ത്രണമില്ലാതെ വാഹനമെത്തി. കുളക്കട, ഏനാത്ത് ഭാഗങ്ങളിൽ ഇതോടെ വാഹനങ്ങളുടെ നീണ്ടനിരയായി. ഒരേസമയം പാലത്തിലൂടെ ഒരുദിശയിലേയ്ക്ക് ഒരു വാഹനമെന്നത് നടപ്പാക്കാനായില്ല. ഉദ്ഘാടനത്തിന് പിന്നാലെ പാലത്തിലൂടെ യാത്ര ചെയ്യാനുള്ള പലരുടെയും കൗതുകവും തിരക്ക് കൂട്ടി. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി ഇരുകര കടക്കാൻ മൽസരിച്ചത്.
കുരുക്കിനെത്തുടർന്ന് വാഹനയാത്രികർക്കൊപ്പം വ്യാപാരികളും നാട്ടുകാരും ഉദ്യോഗസ്ഥരുമായി കയർത്തു. കൂടുതൽ പൊലീസുകാരെ വിന്യസിച്ചാണ് മണിക്കൂറുകൾ നീണ്ട കുരുക്കഴിച്ചത്. വാഹനയാത്രികർക്കുള്ള മുന്നറിയിപ്പ് ബോർഡുകൾ കൂടുതലായി കെഎസ്ടിപി അധികൃതർ സ്ഥാപിച്ചു. കല്ലടയാറിന്റെ കടവുകളിലേയ്ക്കുള്ള വഴിയിൽത്തന്നെ വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിട്ടാൽ മതിയെന്നാണ് തീരുമാനം.