ഗവി നിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പത്തനംതിട്ട എഡിഎമ്മിന്റെ നേതൃത്തിലുള്ള സംഘമെത്തി. തൊഴിലാളികളുടെ ദുരിതജീവതവും പെൺകുട്ടികൾ പഠനം ഉപേക്ഷിച്ചതുമായ വാർത്ത മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതെത്തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ ജില്ലാഭരണകൂടത്തിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
വർഷങ്ങളായുള്ള ആവശ്യങ്ങൾ ഗവി നിവാസികൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ നിരത്തി. ലയങ്ങളുടെ ശോച്യാവസ്ഥ. പെൺകുട്ടികൾ പഠനം ഉപേക്ഷിക്കാനുള്ള സാഹചര്യം. സ്കൂളിന്റെ പ്രവർത്തനം തുടങ്ങാത്തത്. ആശുപത്രിയില്ലാത്തത് തുടങ്ങി വന്യമൃഗശല്യമുൾപ്പെടെ ദുരിതങ്ങൾ കൃത്യമായി അവതരിപ്പിച്ചു. പരാതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഡിഎം നേരിട്ട് പരിശോധിച്ചു. അടിയന്തര പ്രാധാന്യത്തോടെ ജില്ലാഭരണകൂടം നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ജാതി സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാൻ റവന്യൂ ഉദ്യോഗസ്ഥർ പ്രത്യേക അദാലത്ത് നടത്തും. ഗവിയിലേയ്ക്കുള്ള രാത്രിയിലെ യാത്രാനിരോധനവും റോഡിന്റെ ശോച്യാവസ്ഥയും വനംവകുപ്പുമായുള്ള ചർച്ചയിലൂടെ പരിഹരിക്കും. ശ്രീലങ്കയിൽ നിന്നെത്തിയ അഭയാർഥികളാണ് കൂടുതലും ഗവിയിലെ താമസക്കാരായുള്ളത്. പലർക്കും ജോലിയില്ലാത്ത സാഹചര്യം. ഗൃഹനാഥൻ മരിച്ചാൽ അവകാശിക്ക് ജോലി നൽകുന്ന കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കെഎഫ്ഡിസി അധികൃതർക്ക് എഡിഎം നിർദേശം നൽകി. ഗവിക്കാരുടെ പരാതിയും ജില്ലാഭരണകൂടം സ്വീകരിച്ച നടപടിയുമുൾപ്പെടുന്ന വിശദമായ റിപ്പോർട്ട് അടുത്തമാസം 6 ന് കലക്ടർ മനുഷ്യാവകാശ കമ്മിഷന് സമർപ്പിക്കും.