കുടിവെള്ള കണക്ഷൻ ലഭിച്ച ശേഷം ഇതുവരെ വെളളം എത്താത്ത ഉപഭോക്താക്കൾക്ക് രണ്ട് മാസത്തെ ബില്ല് നൽകി ഞെട്ടിച്ച് വാട്ടർ അതോറിറ്റി. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയിലെ കുടുംബങ്ങളാണ് കിട്ടാത്ത വെള്ളത്തിന് പണം നൽകേണ്ട അവസ്ഥയിൽ കുടുങ്ങിപ്പോയത്.
ഏറെ കാത്തിരിപ്പിനൊടുവിൽ മൂന്ന് മാസം മുൻപാണ് ജൽജീവൻ മിഷൻ പ്രകാരം അമ്പലപ്പാറ കണ്ണംപൂങ്ങോട് ഭാഗത്തെ കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചത്. മീറ്ററും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചെങ്കിലും വെള്ളം മാത്രം ലഭിച്ചില്ല. ഉയർന്ന പ്രദേശമായതിനാൽ വെള്ളം കയറാത്തതായിരുന്നു പ്രശ്‌നം. വ്യാസം കുറഞ്ഞ പൈപ്പാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അതും ജലവിതരണത്തിനു തടസമായി. വെളളത്തിന്‍റെ റീഡിങ്ങ് ചുരുക്കത്തിൽ പൂജ്യത്തിൽ ആണ്. ഇങ്ങനെ ഇരിക്കുമ്പോൾ ആണ് വാട്ടർ അതോറിറ്റിയുടെ ബില്ല് വരുന്നത്. അഞ്ച് കുടുംബങ്ങൾക്ക് രണ്ട് മാസത്തെ ബില്ലാണ് കിട്ടിയത്.
കിട്ടാത്ത വെള്ളത്തിന് ബില്ലടയ്ക്കാൻ കഴിയില്ലന്ന് വീട്ടുകാർ. കണക്ഷൻ ടാഗ് ചെയ്യുന്നതോടെ ഉപഭോക്താക്കൾക്ക് ബില്ല് വന്നു തുടങ്ങും എന്ന വിചിത്ര ന്യായമാണ് വാട്ടർ അതോറിറ്റി പറയുന്നത്. പരാതി എഴുതി നൽകിയാൽ പ്രശ്‌നം പരിഹരിച്ച് തരാമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.