attappaditreatment

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിക്ക് ചികിൽസ കിട്ടാൻ വൈകിയെന്ന് കുടുംബം. ആനയുടെ അടിയേറ്റ് ബോധരഹിതനായ കാളിയെ മൂന്ന് മണിക്കൂറിലധികം കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. എസ്.ടി പ്രൊമോട്ടറെ വിളിച്ചിട്ട് ഫോൺ കിട്ടിയില്ലെന്നും വനപാലകർ സ്ഥലത്ത് എത്തിയത് ഏറെ വൈകിയാണെന്നും ആക്രമണ സമയത്ത് കാളിയുടെ കൂടെയുണ്ടായിരുന്ന മരുമകൻ വിഷ്ണു പറയുന്നു.

വിറക് ശേഖരിക്കുന്നതിനിടയിലാണ് കാളി അബദ്ധത്തിൽ ആനയുടെ മുന്നിൽപ്പെട്ടത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആന പിന്നാലെ എത്തി കാളിയെ അടിച്ച് വീഴ്ത്തി. കാലിലും നെഞ്ചിലും ചവിട്ടി. വിഷ്ണുവിന്‍റെ നിലവിളിയും ബഹളവും കേട്ട് ആന പിന്‍വാങ്ങുകയായിരുന്നു. കഴിയാവുന്ന മട്ടില്‍ വിഷ്ണു കാളിക്ക് പ്രാഥമിക ചികില്‍സ നല്‍കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടയില്‍ അറിയാവുന്ന മൊബൈല്‍ നമ്പരുകളിലേക്കെല്ലാം വിളിച്ചെങ്കിലും സഹായിക്കേണ്ടവര്‍ കാര്യമായി പ്രതികരിച്ചില്ലെന്നാണ് ആക്ഷേപം. ഒടുവില്‍ വനപാലകരെത്തി കാളിയെ തോളില്‍ ചുമന്ന് കോട്ടത്തറ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ആനയുടെ ആക്രമണം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടുണ്ടായിരുന്നു. കുറച്ച് നേരത്തെ രക്ഷാകരം നീണ്ടെങ്കില്‍ കാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ കഴിഞ്ഞേനെയെന്ന് ബന്ധുക്കള്‍. 

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കോട്ടത്തറ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് യാത്രാമധ്യേ കാളി മരിച്ചത്. വാഹന സൗകര്യമില്ല, സഹായത്തിന് ചുമതലപ്പെടുത്തിയവരുടെ നിസംഗത വേറെ. കാലങ്ങളായി അട്ടപ്പാടിക്കാര്‍ അനുഭവിക്കുന്ന ദുരിതപര്‍വത്തിന് കാളിയും ഇരയായെന്ന് ചുരുക്കം. 

ENGLISH SUMMARY:

In Attappady, the family of a man killed in an elephant attack has alleged a delay in providing medical treatment. According to his son-in-law Vishnu, it took over three hours to get the unconscious victim to a hospital, and forest officials arrived at the scene only after a significant delay despite repeated calls to the ST promoter.