വയനാട് വടക്കനാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പച്ചാടി സ്വദേശി രജീവാണ് മരിച്ചത്. 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും പ്രദേശത്ത് നാശം വിതയ്ക്കുന്ന കാട്ടനയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് നാട്ടുകാർ.
ഇന്നലെ രാത്രിയിലാണ് സ്വന്തം കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ കർഷകനായ രജീവ് വീട്ടിൽ നിന്നിറങ്ങിയത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും രജീവിനെ കാണാത്തതിനെ തുടർന്ന് അയൽവാസികളം ബന്ധുക്കളും അന്വേഷിച്ചിറങ്ങി. തുടർന്ന് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. .സ്ഥലത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും , ആനയെ പേടിച്ച് കൃഷിസ്ഥലങ്ങളിൽ ഇറങ്ങാനാവാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ യുവകർഷകൻ്റെ ഇടുപ്പെല്ലും ശ്വാസകോശവും തകർന്നു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതാണ് മരണ കാരണം. കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും. ആനയെ എത്രയും വേഗം പിടികൂടണമെന്നും ഡി എഫ് ഒയുമായുള്ള ചർച്ചയിൽ നാട്ടുകാർ ആവശ്യപ്പെട്ടു.