ദേശീയപാത വികസനത്തിന്റെ ഭാഗമായി കാലിക്കടവ് മേഖലയിൽ നിർമ്മിച്ച സർവീസ് റോഡുകളിലെ അശാസ്ത്രീയത യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന്റെ വീതിക്കുറവും നിർമ്മാണത്തിലെ അപാകതകളുമാണ് ആശങ്കയുർത്തുന്നത്.
സർവീസ് റോഡുകൾ ഇരുവശത്തേക്കും ഗതാഗതത്തിന് ഉപയോഗിക്കാമെന്ന് അധികൃതർ പറയുമ്പോഴും, റോഡിന്റെ വീതിക്കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാലിക്കടവിനും ആണൂരിനും ഇടയിൽ സർവീസ് റോഡും ദേശീയപാതയും കൂടിച്ചേരുന്ന ഭാഗത്ത് കൃത്യമായ ആസൂത്രണം ഇല്ലാതെയാണ് വാഹനം കടത്തി വിടുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡുകൾ പോലും ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുന്നു.
ജനങ്ങൾ നേരത്തെ ആവശ്യപ്പെട്ടതുപോലെ വയഡക്ട് നിർമ്മിച്ചിരുന്നുവെങ്കിൽ സർവീസ് റോഡിന്റെ വീതിക്കുറവിന് ഒരു പരിധി വരെ പരിഹരമാകുമായിരുന്നു. ഈ നിർദ്ദേശങ്ങൾ അവഗണിച്ചതും കലിക്കടവിലെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായി . ദേശീയപാത പൂർണ്ണതോതിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോൾ സർവീസ് റോഡിലെ അപകടസാധ്യത ഇനിയും വർദ്ധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. അടിയന്തരമായി അപാകതകൾ പരിഹരിക്കണമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.