വീടിന് ചുറ്റും മതിലുകള്‍; പുറത്തിറങ്ങാനാകാതെ വയോധിക; ദുരിതം

വീടിന് ചുറ്റും മതിലുകള്‍ ഉയര്‍ന്നതോടെ പുറത്തിറങ്ങാനാകാതെ കോവിഡ് കാലത്തും ദുരിതം പേറുകയാണ് കോഴിക്കോട് വടകരയിലെ ഒരു വയോധിക. ചുറ്റുമുള്ള സ്ഥലം വാങ്ങികൂട്ടിയവരാണ് നടക്കാനുള്ള ഒരു വഴി പോലും നല്‍കാതെ അറുപത്തഞ്ചുകാരിയോട് ഈ ക്രൂരത കാട്ടുന്നത്. 

നല്ലൊരു കൊച്ചുവീടുണ്ട് 65കാരിയായ രാജിക്ക്. ഭര്‍ത്താവ് കൃഷ്ണന്‍ ഉണ്ടാക്കിയതാണ്. മക്കളില്ലാത്ത ഇവര്‍ പരസ്പരം താങ്ങായി കുറച്ചുകാലം ഈ വീട്ടില്‍ താമസിച്ചു. ഹൃദയാഘാതം വന്ന് ഭര്‍ത്താവും മരിച്ചതോടെ ഈ അമ്മ തനിച്ചായി. ഇന്നിപ്പോള്‍ ഈ വീട്ടിലും ഇവര്‍ക്ക് കയറാനാകില്ല. കയറിയാല്‍ ഇറങ്ങാനും. 

കാരണം വീടിനു ചുറ്റും മതിലാണ്. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ഈ വയോധികയ്ക്ക് ഒരാള്‍ ഉയരത്തിലുള്ള മതില്‍ ചാടികടക്കണം. ചുറ്റുമുള്ള സ്ഥലങ്ങള്‍ ഓരോരുത്തരായി വാങ്ങുന്ന വിവരം അറിയുന്നുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയാകുമെന്ന് ഇവര്‍ ഒട്ടും കരുതിയില്ല.  സ്ഥലം വാങ്ങിയവരോട് നടക്കാനുള്ള വഴിയെങ്കിലും നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും ആരും ചെവികൊണ്ടില്ല.

നാട്ടിലെ പ്രാദേശിക നേതാക്കന്മാരെ കണ്ട് പരാതി പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും ഇതുവരെ പോംവഴിയുമായി എത്തിയിട്ടില്ല. എങ്കിലും  ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലും ഇടപെട്ട് വഴിയൊരുക്കുമെന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.