കാടകര്‍ഷകരെ കരകയറ്റാന്‍ സൊസൈറ്റി; പ്രതിസന്ധിയകറ്റുക ലക്ഷ്യം

മലപ്പുറം ജില്ലയിലെ കാടകര്‍ഷകരെ കരകയറ്റാന്‍ സൊസൈറ്റി രൂപീകരിക്കുന്നു. ജില്ലയിലെ ആയിരത്തോളം വരുന്ന കാടകര്‍ഷകരുടെ പ്രതിസന്ധിയകറ്റുകയാണ് ലക്ഷ്യം. ക്വയില്‍ ഫാര്‍മേഴ്സ് ഡെവലപ്മന്റ് സൊസൈറ്റിയിലൂടെ തീറ്റവില വര്‍ധനയടക്കമുള്ള പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ള പല കര്‍ഷകരുടെയും ഏക വരുമാനമാര്‍ഗമാണ് കാടകൃഷി. കാടത്തീറ്റയ്ക്ക് അടിക്കടിയുണ്ടാകുന്ന വിലവര്‍ധനയാണ് ഇവരെ ദുരിതത്തിലാക്കുന്നത്. 1200 രൂപയ്ക്ക് ലഭിച്ചിരുന്ന 50 കിലോ തീറ്റ, ഇപ്പോള്‍ 1700 രൂപയാക്കി. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കാടമുട്ട വിപണിയിലെത്തുന്നതും കേരളത്തിലെ കര്‍ഷകരെ സാരമായി ബാധിക്കുന്നുണ്ട്. 

കര്‍ഷകരുടെ കൈയ്യില്‍ നിന്നും കാടമുട്ടകള്‍ ശേഖരിച്ച് സൊസൈറ്റി മുഖേന വില്‍പ്പന നടത്താനാണ് തീരുമാനം. ഇതുവഴി വീട്ടമ്മമാര്‍ ഉള്‍പ്പടെയുള്ള കര്‍ഷകര്‍ വഞ്ചിതരാവുന്നത് തടയാനാകുമെനന്നും ഇവര്‍ക്ക് മാന്യമായ തുക നല്‍കാനാകുമെന്നുമാണ് പ്രതീക്ഷ. ജില്ലയില്‍ പരീക്ഷണയടിസ്ഥാനത്തില്‍ തുടങ്ങുന്ന സംരംഭം വരും ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപിക്കാനാണ് കര്‍ഷകരുടെ ശ്രമം.