ചെങ്ങളായി പഞ്ചായത്തില്‍ ചെങ്കല്‍ ഖനനം; പ്രതിഷേധം

കണ്ണൂരിലെ മലയോര പ്രദേശമായ  ചെങ്ങളായി പഞ്ചായത്തില്‍ ഏക്കറ് കണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി ചെങ്കല്‍ ഖനനം. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് അമ്പതിലധികം  ക്വാറികള്‍. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ക്വാറി മാഫിയ പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഖനനം കാരണം സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു. 

പടപ്പയങ്ങാട് നിന്നും മാവിലമ്പാറ, കണ്ണാടിപ്പാറ തുടങ്ങിയ മലപ്രദേശങ്ങളിലേക്ക് നടന്നെത്തിയാല്‍ ചോര പടര്‍ന്നപോലെ ചെങ്കല്‍ ക്വാറികള്‍ കാണാം.കൃത്യമായ രേഖകളോ അതിരുകളോ അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് ഏറെയും. ചുഴലി വില്ലേജില്‍ നോക്കെത്താ ദൂരത്തോളം കല്ലുകള്‍ മുറിച്ചെടുക്കുകയാണ്. കാഞ്ഞിരങ്ങാട് ദേവസ്വത്തിന്‍റെ സ്ഥലം കൂടാതെ മിച്ചഭൂമിയിലും രാപ്പകലില്ലാതെ ഖനനം നടക്കുന്നു. വരുന്നവര്‍ വരുന്നവര്‍ അതിരിട്ട് തിരിച്ച് സ്ഥലം കൈവശപ്പെടുത്തുകയാണ്.

പൊടിയും ശബ്ദവും ഒരു വശത്ത്. കിണറ്റിലെവെള്ളം കലങ്ങുന്നതിനാലുള്ള ദുരിതം മറുവശത്ത്. റോഡിലൂടെ ചീറപ്പായുന്ന ലോറികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന പണകളും ഉണ്ടെന്നാണ് ക്വാറി ഉടമകള്‍ പറയുന്നത്.