എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാർക്കായി മലയാള മനോരമയുടെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ പരിശീലന പരിപാടിക്ക് തുടക്കമായി. സംസ്ഥാന കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് പരിപാടി. കാസർകോട് നീലേശ്വരത്ത് നടന്ന ചടങ്ങിൽ പി.കരുണാകരൻ എം.പി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഈ പൂക്കളും വിരിയട്ടെ എന്ന പരമ്പരയുടെ തുടർച്ചയായി തൊഴിൽ സംരംഭക യൂണിറ്റുകൾ ഒരുക്കുന്നതിന്റെ മുന്നോടിയായാണ് തൊഴിൽ പരിശീലനം. നല്ലപാഠം കുട്ടികളിൽ നിന്നടക്കം സ്വരൂപിച്ച സ്നേഹനിധി ഉപയോഗപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് അവരുടെ കൂടി താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ കുട, ബാഗ് നിർമാണത്തിലാണ് പരിശീലനം. കിറ്റ്കോയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലനത്തിനായി തയ്യൽ മെഷിനുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ സർക്കാരിനൊപ്പം ചേർന്ന് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് മലയാള മനോരമ നിർവഹിക്കുന്നതെന്ന് പി.കരുണാകരൻ എം.പി. പറഞ്ഞു.
തൊഴിൽ പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് നീലേശ്വരം, എൻമകജെ ബഡ്സ് സ്കൂളുകളോട് അനുബന്ധമായി മുഴുവൻസമയ തൊഴിൽ സംരംഭക യൂണിറ്റുകൾ സജ്ജമാകും. എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ മൂന്നാംഘട്ട പുനരധിവാസ പ്രവർത്തനത്തിനാണ് മനോരമ തുടക്കമിടുന്നത്. നഗരസഭാധ്യക്ഷൻ പ്രഫ. കെ.പി.ജയരാജൻ, മലയാള മനോരമ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ എം.ബാബുരാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.