എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്കുള്ള പരിചരണകേന്ദ്രം കാസർകോട് അമ്പലത്തറയിൽ ഒരുങ്ങി. പതിനേഴ് വയസ് മുതൽ മുപ്പത്തിരണ്ട് വയസ് വരെയുള്ളവരെ ലക്ഷ്യമിട്ടാണ് സ്നേഹവീട് എന്ന പദ്ധതി നടപ്പാക്കുന്നത്. സുരേഷ് ഗോപി എം.പി സ്നേഹവീട് ഇന്ന് നാടിന് സമർപ്പിക്കും.
എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്കായി വിവിധ പരിചരണ കേന്ദ്രങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും പതിനേഴ് വയസിന് മുകളിലുള്ളവരെ പരിചരിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഇല്ല. ഈ സാഹചര്യത്തിലാണ് സ്‌നേഹവീട് എന്ന ആശയവുമായി ഒരു പറ്റം മനുഷ്യസ്‌നേഹികള്‍ രംഗത്തെത്തുന്നത്. അമ്പലത്തറയില്‍ സൗജന്യമായി ലഭിച്ച സ്ഥലത്ത് മുവ്വായിരം ചതുരശ്രഅടി വിസ്തീര്‍ണത്തിൽ ഇരുനിലകളിലായി ആണ് സ്നേഹവീട് ഒരുങ്ങുന്നത്. പകൽ സമയത്ത് ഇരുപത്തിയഞ്ചു പേർക്ക് പരിചരണം നൽകാനുള്ള സൗകര്യമുണ്ട്
കാഞ്ഞങ്ങാട് നെഹ്റു കോളേജ് സാഹിത്യവേദിയുടെ ഭവനനിർമാണ പദ്ധതിയിലൊരുങ്ങുന്ന സ്‌നേഹവീടിന് സുരേഷ് ഗോപി എം.പി, ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ, സംവിധായകന്‍ ഡോ.ബിജു തുടങ്ങിയവര്‍ സഹായം നല്‍കി. നിർമ്മാണം പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക പരാധിനത ബന്ധപ്പെട്ടവരിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇനിയുള്ള നടത്തിപ്പിന് സുമനസുകളുടെ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്‌നേഹം സൊസൈറ്റിക്കാണ് സ്നേഹവീടിന്റെ മേൽനോട്ടചുമതല.