സർക്കാർ ഉത്തരവുകളും, നിബന്ധനകളമാണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതത്തിൽ എന്നും വിലങ്ങുതടിയാകുന്നത്. ഉദ്യോഗസ്ഥരാണ് ഇവരെ വട്ടംചുറ്റിക്കുന്നതിൽ പ്രധാനികൾ.
എൻഡോസൾഫാന്റെ ദുരന്തം ഏറ്റവുമധികം പേറുന്ന കാസർകോട് എൻമകജെ പഞ്ചായത്തിലാണ് ശീലവതിയുടെ വീട്. രണ്ടാം ക്ലാസിൽ പഠിക്കുന്നതിനിടെ സ്കൂൾ വിട്ട് വരുമ്പോൾ വഴിയിൽ തളർന്നു വീണ ശീലാവതിയുടെ ജീവിതം അന്നുതൊട്ട് ഇന്നോളം ഈ കട്ടിലിലേയ്ക്ക് ചുരുങ്ങി. പ്രായം ഇപ്പോൾ നാൽപത് പിന്നിട്ടു. ആശ്രയമായി ആകെയുള്ളത് അമ്മ ദേവകിയാണ്. വിവിധ സന്നദ്ധസംഘടനകളുടെ കാരുണ്യത്തിൽ ഒരുങ്ങിയ ഒറ്റമുറി വീട്ടിൽ ഒരു ഫാൻ പോലുമില്ല. ശീലവതിക്ക് ലഭിച്ചിരുന്ന പെൻഷൻ ആയിരുന്നു നിത്യച്ചെലവിനുള്ള ഏക ആശ്രയം. ഒരു വർഷമായി അംഗപരിമിതർക്കുള്ള പെൻഷൻ ലഭിക്കുന്നില്ല. ആധാർ കാർഡില്ലെന്ന കാരണം പറഞ്ഞാണ് പെൻഷൻ നിഷേധിച്ചത്. കട്ടിലിൽ നിന്ന് അനങ്ങാൻ വയ്യാതെ കിടക്കുന്ന മകൾക്ക് എങ്ങിനെ ആധാർ സംഘടിപ്പിക്കും എന്നാണ് ഈ അമ്മയുടെ ആശങ്ക.
ആവലാതികളുമായി അധികൃതർക്ക് മുന്നിലെത്തിയിട്ടും ഫലമുണ്ടായില്ല. മരകവിഷം വീണ് ജീവിതം വഴിമുട്ടിയ എൻമകജെയിലെ നിരവധി കുംടുംബങ്ങളിൽ ഒന്നുമാത്രമാണ് ശീലാവതിയുടേത്. ശീലാവതിയെപ്പോലെ അർഹതപ്പെട്ട സഹായങ്ങൾക്കായി സർക്കാർ ഓഫീസുകളുടെ പടിവാതിലുകൾ കയറിയിറങ്ങുന്നവർ നിരവധിയാണ്.