എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകൾക്കും അഞ്ചു ലക്ഷം രൂപ നൽകണമെന്ന സുപ്രീംകോടതി വിധി ഇനിയും നടപ്പായില്ല. പകുതി കുടുംബങ്ങൾക്ക് രണ്ടും മൂന്നും ലക്ഷം രൂപ വീതം നൽകി ഗുണഭോക്താക്കളുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാർ.
സംസ്ഥാന സർക്കാരിന്റെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേർക്കും അഞ്ചു ലക്ഷം രൂപ വീതം നൽകണമെന്ന് ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് പരമോന്നത കോടതി വിധിച്ചത്. മൂന്ന് മാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്നും വധിയിൽ പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ അഞ്ച് മാസം പിന്നിട്ടിട്ടും അയ്യായിരത്തി എണ്ണൂറ്റി നാൽപത്തിയെട്ടുപേർ ഉൾപ്പെട്ട ദുരിത ബാധിതപട്ടികയിൽ പണം കിട്ടിയത് പകുതിയോളം ഇരകൾക്ക് മാത്രം. ഇതിൽ കോടതി നിഷ്ക്കർഷിച്ച മുഴുവൻ തുകയും ലഭിച്ചവര് ചുരുക്കം
2010ൽ ദേശീയ മനുഷ്യവകാശ കമ്മീഷനും ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ രണ്ടുത്തരവുകളും കൂട്ടിക്കുഴച്ച് ആശയകുഴപ്പമുണ്ടാക്കുകയാണ് അധികൃതർ ഇപ്പോൾ ചെയ്യുന്നത്. അർഹരായവർക്കുള്ള ആനുകൂല്യം നിഷേധിക്കാനും ഇത് വഴിയൊരുക്കുന്നു. സർക്കാരിന്റെ ഈ നടപടിക്കെതിരെ കോടതിയലക്ഷ്യം ആരോപിച്ച് സുപ്രിം കോടതിയെ തന്നെ സമീപിക്കാന് ഒരുങ്ങുകയാണ് സമരസമിതി.