ജപ്തി ഭീഷണിയിലാണ് കാസർകോട് ജില്ലയിലെ മിക്ക എൻഡോസൾഫാൻ ദുരിതബാധിതരുടേയും, കുടുംബങ്ങളുടേയും ജീവിതം. ചികിൽസക്കായി വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതാണ് ഇവരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുന്നത്. എന്‍ഡോസള്‍ഫാന്റെ ദുരന്തം ഏറ്റുവാങ്ങിയാണ് കാസര്‍കോട് ബള്ളൂര്‍ കൊയങ്കോട്ടെ കുഞ്ഞപ്പ നായിക് ഈ ലോകത്തോട് യാത്ര പറഞ്ഞത്. അച്ഛന്‍ പോയി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മകന്‍ ബാലകൃഷ്ണനെത്തേടി ബള്ളൂര്‍ സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ് എത്തി. അച്ഛന്റെ ചികില്‍സക്കായി അമ്മ ജാനകിയുടെ പേരില്‍ എടുത്ത ലോണിന്മേല്‍ ജപ്തി നടപടികൾ സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ്. കൃഷി ഉപജീവനമാര്‍ഗമാക്കിയ ബാലകൃഷ്ണന്‍ ഈ കടം എങ്ങിനെ തിരിച്ചടക്കും എന്ന ആശങ്കയിലാണ്.
കുമ്പടജെ പഞ്ചായത്തിലെ വാസുദേവ നായിക്കിന്റെ അവസ്ഥ ഇതിനേക്കാള്‍ ഭീകരമാണ്. ശ്രേയസ് എന്നായിരുന്നു വാസുദേവന്റെ പൊന്നോമനയുടെ പേര്. 90 ശതമാനവും വൈകല്യമുണ്ടായിരുന്നു കുട്ടിക്ക്. ഈ വീല്‍ച്ചെയര്‍ ബാക്കിയാക്കി ശ്രേയസ് മടങ്ങിയിട്ട് മാസങ്ങളായി. ഒരു കട്ടിലും കുറച്ച് പാത്രങ്ങളും മാത്രമുള്ള ഈ ചായ്പ്പിലേക്ക് ഒന്നല്ല, അഞ്ച് ബാങ്കുകളുടെ ജപ്തി നോട്ടീസുകൾ വന്നുകയറി. പൊന്നോമനയുടെ വേർപാടില്‍ തളര്‍ന്നിരിക്കുന്ന അച്ഛന് ഇനി എന്തു ചെയ്യണമെന്നറിയില്ല. കടബാധ്യതകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മോറട്ടോറിയം മാത്രമാണ് ഇവര്‍ക്ക് ഇപ്പോഴുള്ള ആശ്വസം. ബാധ്യതകള്‍ എഴുതിത്തള്ളും എന്ന പ്രഖ്യാപനങ്ങള്‍ വര്‍ഷങ്ങളായുണ്ടെങ്കിലും നടപടികള്‍ ആയിട്ടില്ല.