മലിനമായ ജല ഉറവിടവും ശുചിമുറികളുടെ ശോചനീയവസ്ഥയുമാണ് മാവൂരിൽ ജലജന്യരോഗങ്ങൾ പടരാനുള്ള കാരണം. രണ്ടുവർഷം മുൻപ് ആരോഗ്യപ്രവർത്തകർ നൽകിയ മുന്നറിയിപ്പുകൾ പഞ്ചായത്ത് അവഗണിച്ചുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പ്രദേശത്തെ കിണറുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് മാവൂർ പഞ്ചായത്തിന് ആരോഗ്യപ്രവർത്തകർ നേരത്തെതന്നെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പൊതു ഇടങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനോ അനധികൃതമായി താമസിപ്പിച്ചിരുന്ന ഇതരസംസ്ഥാനക്കാരെ മാറ്റിപാർപ്പിക്കുന്നതിനോ പഞ്ചായത്ത് നടപടിയെടുത്തില്ല. പ്രദേശത്ത് കോളറ സ്ഥിരീകരിച്ചതോടെ നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന കോളനികളിൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. അതേസമയം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അണുനശീകരണപ്രവർത്തനങ്ങൾ മാവൂരിൽ സജീവമാണ്. കോളറ ബാധ സ്ഥിരീകരിച്ച ശേഷമാണ് ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതെന്നും വിമർശനമുണ്ട്.